ഹമാസ് തലവന്‍ യഹ്യ സിന്‍വറിനെ വധിച്ചതിനു പിന്നാലെ മുന്നറിയിപ്പുമായി ബെന്യാമിന്‍ നെതന്യാഹു


ജറുസലം: ഹമാസ് തലവന്‍ യഹ്യ സിന്‍വറിനെ വധിച്ചതിനു പിന്നാലെ മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഇറാന്‍ വിതച്ച തീവ്രവാദത്തിന്റെ വിത്തുകള്‍ ഓരോന്നായി ഇസ്രയേല്‍ നശിപ്പിക്കുകയാണെന്നും തുടരുമെന്നും നെതന്യാഹു എക്‌സിലൂടെ പുറത്തുവിട്ട വിഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. ഹമാസ് തട്ടിക്കൊണ്ടു പോയ അവസാനത്തെ ഇസ്രയേലുകാരനെയും തിരികെയെത്തിക്കുമെന്നും അതുവരെ പോരാട്ടം തുടരുമെന്നും നെതന്യാഹു പറഞ്ഞു.

‘ഒരു വര്‍ഷം മുന്‍പാണ് യഹ്യ സിന്‍വറിന്റെ നേതൃത്വത്തിലുള്ള ഭീകരവാദികള്‍ ഇസ്രയേലില്‍ ആക്രമണം നടത്തിയത്. ജര്‍മനിയിലെ കൂട്ടക്കൊലയ്ക്കു ശേഷം ഇസ്രയേല്‍ ജനത നേരിട്ട ഏറ്റവും വലിയ ആക്രമണമായിരുന്നു അത്. ഞങ്ങളുടെ 1200 പൗരന്‍മാരാണ് അന്ന് കൊല്ലപ്പെട്ടത്. സ്ത്രീകളെ ബലാത്സംഗം ചെയ്തു, കുട്ടികള്‍ ജീവനോടെ കുഴിച്ചിടപ്പെട്ടു, പുരുഷന്‍മാരുടെ തലയറുത്തു. 251 ഇസ്രയേലുകാരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി. ഇതിന്റെ പിന്നിലെ ബുദ്ധികേന്ദ്രം സിന്‍വറാണ്. ഐഡിഎഫിന്റെ സമര്‍ഥരായ സൈനികര്‍ റാഫയില്‍ വച്ച് സിന്‍വറിനെ വധിച്ചിരിക്കുകയാണ്,’- നെതന്യാഹു പറഞ്ഞു.

ഇത് ഒന്നിന്റെയും അവസാനമല്ല, അവസാനിപ്പിക്കുന്നതിന്റെ തുടക്കം മാത്രമാണ്. 101 ബന്ദികളെ കൂടി മോചിപ്പിക്കണം, ഹമാസ് ആയുധം വച്ച് കീഴടങ്ങണം. അതുവരെ പോരാട്ടം തുടരും. ബന്ദികളാക്കപ്പെട്ടവരെ ഉപദ്രവിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ് കൂടി തരുന്നു. നിങ്ങളെ ഇസ്രയേല്‍ കീഴടക്കും, നീതി നടപ്പാക്കും. പശ്ചിമേഷ്യയില്‍ ഇറാന്‍ സൃഷ്ടിച്ച തീവ്രവാദത്തിന്റെ അച്ചുതണ്ട് തകര്‍ന്നടിയുകയാണ്. നസ്റല്ല, മുഹ്സിന്‍, ഹനിയ, ദെഫ്, സിന്‍വര്‍ എല്ലാവരും കൊല്ലപ്പെട്ടു. ഇറാനിലും ഇറാഖിലും യെമനിലും സിറിയയിലും ലബനനിലും വിതച്ച തിവ്രവാദത്തിന്റെ വിത്തുകള്‍ ഇസ്രയേല്‍ പിഴുതെറിയും,’- നെതന്യാഹു മുന്നറിയിപ്പ് നല്‍കി.