അമ്മയെ വെട്ടി നുറുക്കി മകള്‍, മൃതദേഹാവശിഷ്ടം മുറിയില്‍ വലിച്ചെറിഞ്ഞു: ബ്ലാക്ക് മാജിക്കെന്ന് സംശയം


കെന്റകി: മന്ത്രവാദത്തിനായി സ്വന്തം അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകള്‍ അറസ്റ്റിലായി. കെന്റകി സ്വദേശിനിയും 32 കാരിയുമായ ടോറിലീന ഫീല്‍ഡ്സ് ആണ് അറസ്റ്റിലായത് . അമ്മയെ കൊലപ്പെടുത്തിയ ടോറിലീന മൃതദേഹം വെട്ടിനുറുക്കി, വീട്ടിലെ മുറികളില്‍ അങ്ങോളമിങ്ങോളം എറിഞ്ഞു. ചില ശരീരഭാഗങ്ങള്‍ വീട്ടിന് പുറത്തേക്കും വലിച്ചെറിഞ്ഞു. കുറച്ച് ശരീരഭാഗങ്ങള്‍ ഇവര്‍ പാകം ചെയ്‌തെന്നും മറ്റ് ചിലത് ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയിലുമായിരുന്നെന്ന് കെന്റകി പോലീസ് പറയുന്നു.

സര്‍ക്കാര്‍ ജോലി തടസ്സപ്പെടുത്തല്‍, തെളിവുകള്‍ നശിപ്പിക്കല്‍, മൃതദേഹത്തോട് അനാദരമായി പെരുമാറല്‍ എന്നീ കുറ്റങ്ങളാണ് നിലവില്‍ ടോറിലീനയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവര്‍ക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചാര്‍ത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ബൂധനാഴ്ച വിവരമറിഞ്ഞ് എത്തിയ പോലീസ് സംഘം വീട്ടിനുള്ളില്‍ കയറിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. ഉച്ചയ്ക്ക് 12:30 ഓടെയാണ് പോലീസ് ബ്രിയര്‍ലി റിഡ്ജ് റോഡിലെ വീട്ടിലെത്തിയത്.

 

വീടിന്റെ മുവശത്തെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പോലീസ് പിന്‍വശത്തെ വാതിലിലെത്തിയപ്പോള്‍ അവിടെ മുടിയുടെ കൂമ്പാരമായിരുന്നു കണ്ടത്. ഒപ്പം രക്തത്തില്‍ കുതിര്‍ന്ന കിടക്കയും മൃതദേഹം വലിച്ചിഴച്ച പാടും കണ്ടെത്തി. സമീപത്തായി കണ്ട ഒരു കട്ടിലില്‍ വികൃതമാക്കിയ മൃതദേഹം കണ്ടെത്തി. എന്നാല്‍ പല ശരീരഭാഗങ്ങളും ആന്തരീകാവയവങ്ങളും നീക്കം ചെയ്ത നിലയിലായിരുന്നു. അവ വീടിന്റെ പിന്നിലെ വരാന്തയില്‍ നിന്നും വീടിനുള്ളിലെ പല മുറികളില്‍ നിന്നും പിന്നീട് ലഭിച്ചു. അടുപ്പില്‍ പാചകം ചെയ്യാന്‍ വച്ച നിലയിലും ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയിലും ചില മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി.

 

ട്രൂഡി, കൊല്ലപ്പെടുന്നതിന് മുമ്പ് വീട്ടിലേക്ക് വിളിച്ച് വരുത്തിയ ഒരു കരാറുകാരനാണ് സംഭവം ആദ്യം കണ്ടതും പോലീസിനെ വിവരമറിയിച്ചതും. ട്രൂഡിയും മകള്‍ ടോറിലീന ഫീല്‍ഡ്‌സും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. അമ്മയും മകളും തമ്മില്‍ വഴക്കുകള്‍ പതിവായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ടോറിലീന ഫീല്‍ഡ്‌സ് അമ്മയ്ക്ക് നേരെ മന്ത്രവാദം നടത്താറുണ്ടെന്നും ഇത് ഇരുവരും തമ്മിലുള്ള വഴക്കിലാണ് എത്താറുള്ളതെന്നുമാന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞത്. അതേസമയം പോലീസ് എത്തിയിട്ടും ടോറിലീന, വീടിന് പുറത്തിറങ്ങാന്‍ തയ്യാറായില്ല. ഒടുവില്‍ രാത്രി 11 മണിയോടെ കണ്ണീര്‍വാതകം പ്രയോഗിച്ചാണ് ഇവരെ വീട്ടില്‍ നിന്നും പുറത്ത് ചാടിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.