അമേരിക്കന്‍ വന്‍കര കണ്ടെത്തിയ ക്രിസ്റ്റഫര്‍ കൊളംബസ് ജൂത വംശജന്‍; 500 വര്‍ഷത്തെ നിഗൂഢത മറനീക്കി പുറത്തുവന്നു


ന്യൂയോര്‍ക്ക്: മേരിക്കന്‍ വന്‍കര യൂറോപ്പിന് കാട്ടിക്കൊടുത്ത ക്രിസ്റ്റഫര്‍ കൊളംബസിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ സാങ്കോതിക വിദ്യയുടെ സഹായത്തോടെ ഗവേഷകര്‍ കണ്ടെത്തി്. സ്‌പെയിനിലെ സെവില്ലെ കത്തീഡ്രലില്‍ നിന്ന് കണ്ടെത്തിയ മനുഷ്യ അവശിഷ്ടങ്ങള്‍ പ്രശസ്തനായ കപ്പലോട്ടക്കാരനും പര്യവേക്ഷകനുമായ ക്രിസ്റ്റഫര്‍ കൊളംബസിന്റെതാണെന്ന 20 വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് ഗവേഷകര്‍ ഉറപ്പിച്ചത്. ഫോറന്‍സിക് ശാസ്ത്രജ്ഞര്‍ ഡിഎന്‍എ വിശകലനത്തിലൂടെ ഇത് സ്ഥിരീകരിച്ചതെന്ന് ഡെയ്‌ലി എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 1506-ല്‍ മരണമടഞ്ഞ ആ പര്യവേക്ഷകനെ കുറിച്ചുള്ള 500 വര്‍ഷം പഴക്കമുള്ള നിഗൂഢത ഒഴിഞ്ഞു.

കൊളംബസ് ഇറ്റലിയിലെ ജനോവ സ്വദേശിയല്ലെന്നും ഗവേഷകര്‍ കണ്ടെത്തി. കൊളംബസ് പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്നുള്ള സെഫാര്‍ഡിക് ജൂത വംശജനായിരുന്നു. സ്പെയിനിലെ വാലെന്‍സിയ ആകാം അദ്ദേഹത്തിന്റെ ജന്മദേശമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 15 -ാം നൂറ്റാണ്ടിന്റെ അവസാനം വടക്കന്‍ ആഫ്രിക്ക അടക്കം ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായ ദേശങ്ങളിലേക്കും ഫ്രാന്‍സ്, ഇംഗ്ലണ്ട്, ഇറ്റലി, ബാല്‍ക്കണ്‍ പ്രദേശങ്ങളിലേക്കും കുടിയേറിയവരാണ് സെഫാര്‍ഡിക് ജൂതര്‍. സ്പെയിനിലും പോര്‍ച്ചുഗലിലുമായി ജീവിച്ച ക്രിസ്റ്റഫര്‍ അന്ന് സ്‌പെയിന്‍ രാജാവില്‍ നിന്നുമുണ്ടായ മതപീഡനങ്ങളില്‍ നിന്ന് രക്ഷനേടാന്‍ തന്റെ ജൂത വ്യക്തിത്വം മറച്ചുവയ്ക്കുകയോ കത്തോലിക്കാ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയോ ചെയ്തിരിക്കാമെന്നും ഗവേഷകര്‍ കരുതുന്നു.

കൊളംബസിന്റെ ആദ്യകാല ജീവിതത്തെ കുറിച്ച് വളരെ പരിമിതമായ അറിവേ ഉണ്ടായിരുന്നൊള്ളൂ. കൊളംബസിന്റെ ജന്മദേശത്തെ കുറിച്ചും തര്‍ക്കമുണ്ടായിരുന്നു. അദ്ദേഹം പോര്‍ച്ചുഗീസോ ക്രൊയേഷ്യനോ ഗ്രീക്കോ – പോളിഷ് വംശജനോ ആകാമെന്നായിരുന്നു കരുതിയത്. എന്നാല്‍ അദ്ദേഹം ജൂതവംശജനാണെന്ന് പുതിയ പഠനം പറയുന്നു.

ക്യൂബ വഴി സ്പെയിനിലേക്കെത്തിയ ക്രിസ്റ്റഫര്‍ 1506ല്‍ 54 -ാം വയസില്‍ സ്പെയിനിലെ വല്ലഡാലിഡില്‍ വച്ച് അന്തരിച്ചു. കരീബിയന്‍ ദ്വീപായ ഹിസ്പാനിയോളയില്‍ അന്ത്യവിശ്രമം വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. 1542 -ല്‍ മൃതദേഹാവശിഷ്ടങ്ങള്‍ അവിടെ എത്തിച്ചു. എന്നാല്‍, 1795 -ല്‍ ക്യൂബയിലേക്കും 1898 -ല്‍ സെവിയയിലേക്കും മൃതദേഹം മാറ്റി.

ക്രിസ്റ്റഫര്‍ കൊളംബസിന്റെ മൃതദേഹം അടക്കം ചെയ്തിടത്ത് നിന്നും ഇത്തരത്തില്‍ ഒന്നിലധികം തവണ പുറത്തെടുത്ത് മാറ്റി സ്ഥാപിച്ചതിനാല്‍ അദ്ദേഹത്തിന്റെ ശവക്കുഴി കണ്ടെത്താന്‍ ഗവേഷകര്‍ ഏറെ പാടുപെട്ടു. എന്നാല്‍, പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കത്തീഡ്രലില്‍ നിന്ന് കണ്ടെത്തിയ മനുഷ്യ അവശിഷ്ടങ്ങള്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെതാണെന്ന മുന്‍ സിദ്ധാന്തം ശരിയാണെന്ന് തെളിഞ്ഞതായി ഗവേഷകര്‍ പറഞ്ഞു. കൊളംബസിനെ അടക്കിയ പള്ളി എന്ന നിലയില്‍ സെവില്ലെ കത്തീഡ്രലില്‍ പ്രശസ്തമായിരുന്നു. എന്നാല്‍ ഇത് ഉറപ്പിക്കാനുള്ള തെളിവുകള്‍ ഇല്ലായിരുന്നു. ഇതാണ് ഡിഎന്‍എ പഠനത്തിലൂടെ വ്യക്തമായത്.

2003 -ലാണ് ഫോറന്‍സിക് ശാസ്ത്രജ്ഞന്‍ മിഗുവല്‍ ലോറെന്റിനും ചരിത്രകാരന്‍ മാര്‍സിയല്‍ കാസ്‌ട്രോയ്ക്കും ഇത് തുറന്ന് പരിശോധന ആരംഭിച്ചത്. കോളംബസിന്റെ സഹോദരന്‍ ഡീഗോയുടെയും മകന്‍ ഹെര്‍ണാണ്ടോയുടെയും ഡിഎന്‍എയുമായി ലഭ്യമായ ഡിഎന്‍എ ഗവേഷക സംഘം പരിശോധിച്ചു. ഇങ്ങനെയാണ് ലഭിച്ചത് ക്രിസ്റ്റഫര്‍ കൊളംബസിന്റെ ശരീരാവശിഷ്ടം തന്നെയെന്ന് ഉറപ്പാക്കിയത്. ഈ ഗവേഷണത്തിലെ കണ്ടെത്തലുകള്‍ സ്‌പെയിനിന്റെ ദേശീയ ബ്രോഡ്കാസ്റ്ററായ ടിവിഇയില്‍ ശനിയാഴ്ച മുതല്‍ ‘കൊളംബസ് ഡിഎന്‍എ: ദി ട്രൂവല്‍ ഒറിജിന്‍’ എന്ന പ്രോഗ്രാമിലൂടെ സംപ്രേഷണം ചെയ്യും.