ഹനിയയുടെ വധം: ഇറാനിലെ ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥരടക്കം 12 പേര്‍ അറസ്റ്റില്‍



ടെഹ്റാന്‍: ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ വധിച്ചത് ഹ്രസ്വദൂര പ്രൊജക്ടൈല്‍ ഉപയോഗിച്ചാണെന്ന് ഇറാന്റെ വെളിപ്പെടുത്തല്‍. ടെഹ്റാനില്‍ അദ്ദേഹം താമസിച്ച ഗസ്റ്റ് ഹൗസിനു പുറത്തുനിന്ന് ഏഴ് കിലോഗ്രാം സ്ഫോടകവസ്തുക്കളടങ്ങിയ ഷോര്‍ട്ട് റേഞ്ച് പ്രൊജക്ടൈല്‍ ഉപയോഗിച്ചാണ് ഹനിയയെ കൊലപ്പെടുത്തിയതെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) അറിയിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Read Also: മുംബൈയില്‍ ഏഴു കോടിയുടെ കവര്‍ച്ച: അഞ്ച് മലയാളികള്‍ അറസ്റ്റില്‍

അതേസമയം, യു.എസ് സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയതെന്നും ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഐ.ആര്‍.ജി.സി ആരോപിച്ചു.

ഹനിയ കൊല്ലപ്പെട്ടത് മുന്‍പ് സ്ഥാപിച്ച ബോംബുകള്‍ പൊട്ടിത്തെറിച്ചാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ദൃക്‌സാക്ഷികള്‍ രംഗത്തെത്തി. ഹനിയ താമസിച്ച മുറി ലക്ഷ്യമാക്കി പുറത്തുനിന്ന് എത്തിയ മിസൈല്‍ പതിച്ചാണ് മരണം സംഭവിച്ചതെന്നാണ് അവര്‍ പറഞ്ഞത്.

ബോംബ് സ്‌ഫോടനത്തിലാണ് ഹമാസ് നേതാവ് കൊല്ലപ്പെട്ടതെന്നാണ് കഴിഞ്ഞദിവസം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടു മാസം മുന്‍പ് തന്നെ ടെഹ്‌റാനിലേക്ക് അതീവരഹസ്യമായി കടത്തിയ ബോംബ് ഹനിയ താമസിച്ച മുറിക്കു താഴെ സ്ഥാപിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടിരുന്നു. ഇറാന്‍- യു.എസ് വൃത്തങ്ങളെ ഉദ്ധരിച്ചായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ഇതെല്ലാം തള്ളുന്നതാണ് ഐ.ആര്‍.ജി.സിയുടെ കണ്ടെത്തല്‍.