സിസേറിയന്‍ മുറിവിലൂടെ ആന്തരികാവയവങ്ങള്‍ പുറത്തുവരുന്നു: വേദന സഹിച്ച് 43 കാരി



അപൂര്‍വ്വ രോഗവുമായി 43-കാരി. വയറ്റിലെ സിസേറിയന്‍ മുറിവിലൂടെ ആന്തരികാവയവങ്ങള്‍ പുറത്തു വരുന്ന അപൂര്‍വ്വ രോഗാവസ്ഥയുമായി ഇവർ ദുരിതത്തിലാണ്. ടെര്‍ബിഷന്‍ സ്വദേശിയായ ഹെയര്‍ഡ്രെസര്‍ മിഷേല്‍ ഓഡിയ്ക്കാ ണ് ഈ ദുർവിധി . 2004-ലാണ് മകള്‍ കെയ്റയ്ക്ക് മിഷേല്‍ ജന്മം നല്‍കിയത്. സിസേറിയന്‍ കഴിഞ്ഞ് പത്ത് വര്‍ഷത്തിന് ശേഷം 2014-ല്‍ മിഷേലിന്റെ വയറ്റിലെ സിസേറിയനിലെ മുറിവിലൂടെ ആന്തരീകാവയവങ്ങള്‍ പുറത്തേക്ക് തള്ളി വരികയായിരുന്നു.

ഇപ്പോള്‍ മിഷേലിന്റെ പല അവയവങ്ങളും പ്രവര്‍ത്തനരഹിതമായി മാറികൊണ്ടിരിക്കുകയാണ്. കൊളോസ്റ്റൊമി ബാഗും ഫീഡിങ് ട്യൂബുകളുമായാണ് മിഷേല്‍ ഇപ്പോള്‍ ജീവിക്കുന്നത്. മിഷേലിന്റെ വയറിന്റെ ഒരു ഭാഗം, ചെറു-വന്‍ കുടലുകള്‍, പാന്‍ക്രിയാസ്, ലിവര്‍ എന്നിവ എത്രയും പെട്ടെന്ന് മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഫിസ്റ്റുല മൂലമാണ് മിഷേലിന് ഇങ്ങനെയൊരു അവസ്ഥ ഉണ്ടായതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

പഴുപ്പുള്ള ഒരു അറയില്‍ നിന്നും ശരീരത്തില്‍ തന്നെയുള്ള മറ്റൊരു അറയിലേക്ക് രൂപപ്പെടുന്ന വഴിയാണ് ഫിസ്റ്റുല. ഒരു അവയവത്തില്‍ നിന്നും തൊലിപ്പുറത്തേക്കോ മറ്റൊരു അവയവത്തിന്റെ ഉള്ളറയിലേക്കോ ഇത് രൂപപ്പെടാം. ഇത് മലദ്വാരത്തില്‍ നിന്നോ ഗര്‍ഭപാത്രത്തില്‍ നിന്നോ മൂത്ര സഞ്ചിയില്‍ നിന്നോ മറ്റൊരു അവയവത്തിലേക്കോ തൊലിപ്പുറത്തേക്കോ ഉണ്ടാകാം.

മിഷേലിന് വയറ്റില്‍ നിന്നും തൊലിപ്പുറത്തേക്കാണ് ഇതുണ്ടായത്. ഇത് സിസേറിയന്‍ ചെയ്ത ഭാഗത്തിലൂടെ പുറത്തേക്ക് തള്ളി. ശസ്ത്രക്രിയചെയ്യാമെങ്കിലും ശസ്ത്രക്രിയയ്ക്കിടയില്‍ മിഷേല്‍ മരിക്കാനുള്ള സാധ്യത 35 ശതമാനമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്.