എബ്രഹാം ലിങ്കണിന്റെ മെഴുകുപ്രതിമ കനത്ത ചൂടില്‍ ഉരുകി


വാഷിംഗ്ടണ്‍: അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ സ്ഥാപിച്ചിരുന്ന എബ്രഹാം ലിങ്കണിന്റെ മെഴുകുപ്രതിമ കനത്ത ചൂടില്‍ ഉരുകി. പ്രതിമയുടെ തല വേര്‍പെട്ടു. 37 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് വാഷിംഗ്ടണ്ണില്‍ രേഖപ്പെടുത്തിയത്.

ആറടി ഉയരമുള്ള എബ്രഹാം ലിങ്കണിന്റെ പ്രതിമ വേനല്‍ച്ചൂടിലാണ് ഉരുകാന്‍ തുടങ്ങിയത്. നോര്‍ത്ത് വെസ്റ്റ് വാഷിംഗ്ടണ്ണിലെ ഒരു സ്‌കൂളില്‍ സ്ഥാപിച്ച പ്രതിമയാണ് ചൂടില്‍ ഉരുകിയത്. ആദ്യം പ്രതിമയുടെ തല ഉരുകുകയും തുടര്‍ന്ന് ഒരു കാല്‍ ഉടലില്‍ നിന്ന് വേര്‍പെടുകയും ചെയ്തു. താപനില 37.7 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്.

ആര്‍ട്ടിസ്റ്റ് സാന്‍ഡി വില്യംസ് നാലാമനാണ് പ്രതിമയുടെ ശില്‍പ്പി. പ്രതിമയുടെ തല താഴെ വീഴുമെന്ന ഘട്ടത്തില്‍ നീക്കം ചെയ്തതാണെന്ന് കള്‍ച്ചറല്‍ ഡിസി അറിയിച്ചു. മെഴുകുതിരി പോലെ കാലക്രമേണ ഉരുകുന്ന തരത്തിലാണ് ശില്‍പം രൂപകല്‍പന ചെയ്തിരിക്കുന്നതെങ്കിലും കടുത്ത ചൂട് ഈ പ്രക്രിയയെ കണക്കുകൂട്ടിയതിലും വേഗത്തിലാക്കിയെന്ന് കള്‍ച്ചറല്‍ ഡിസി വിശദീകരിച്ചു.

60 ഡിഗ്രി സെല്‍ഷ്യസില്‍ ഉരുകുന്നതോ കഠിനമാകുന്നതോ ആയ മെഴുക് ആണ് നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഓര്‍മയെന്ന നിലയില്‍ ഇന്‍സ്റ്റലേഷന്‍ സെപ്തംബര്‍ വരെ സ്‌കൂളില്‍ തുടരാനാണ് കള്‍ച്ചറല്‍ ഡിസിയുടെ ലക്ഷ്യം.