ജപ്പാനെ നടുക്കി വീണ്ടും ഭൂചലനം: സുനാമി മുന്നറിയിപ്പ്



ജപ്പാനിൽ വീണ്ടും ഭൂചലനം. ജപ്പാനിലെ വടക്കൻ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്. ഇതിനെ തുടർന്ന് ജപ്പാന്റെ പടിഞ്ഞാറൻ തീരപ്രദേശങ്ങളായ ഇഷികാവ, നിഗറ്റ, ടോയാമ എന്നീ പ്രവിശ്യകളിൽ സുനാമി മുന്നറിയിപ്പ് നൽകി. ജപ്പാൻ കാലാവസ്ഥ ഏജൻസി ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

കാലാവസ്ഥ ഏജൻസിയുടെ കണക്കുകൾ പ്രകാരം, ഇഷികാവ പ്രവശ്യയിൽ 5 മീറ്റർ ഉയരത്തിൽ വരെ സുനാമി അനുഭവപ്പെട്ടേക്കാം. നിലവിൽ, ഇഷികാവ പ്രവിശ്യയിലെ വാജിമ സിറ്റി തീരത്ത് ഒരു മീറ്ററിലധികം ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചിട്ടുണ്ട്. അതേസമയം, ന്യൂക്ലിയർ പവർ പ്ലാന്റുകളിൽ എന്തെങ്കിലും തകരാറുകൾ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്.

Also Read: പുതുവർഷത്തിൽ സന്നിധാനത്ത് ഭക്തരുടെ ഒഴുക്ക്, സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി

വര്‍ഷത്തിലുടനീളം ജപ്പാനില്‍ ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ മാസം ആദ്യം, തെക്കന്‍ ഫിലിപ്പൈന്‍സിലെ മിന്‍ഡാനോയില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്ന് തെക്കുപടിഞ്ഞാറന്‍ തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. മെയ് 5 ന്, ജപ്പാനിലെ പടിഞ്ഞാറന്‍ പ്രിഫെക്ചറായ ഇഷിക്കാവയില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കെട്ടിടങ്ങള്‍ തകരുകയും ചെയ്തു. ഫെബ്രുവരി, മാര്‍ച്ച്, ഓഗസ്റ്റ് മാസങ്ങളില്‍ വടക്കന്‍ ദ്വീപായ ഹൊക്കൈഡോയിലും ശക്തമായ ഭൂകമ്പങ്ങള്‍ ഉണ്ടായി.