പാകിസ്ഥാനിലെ ട്രെയിൻ അപകടം: മരണം 33, 100 ലധികം ആളുകൾക്ക് പരിക്ക് – പാളം തെറ്റിയത് 10 ബോഗികൾ


റാവൽപിണ്ടിയിലേക്ക് പോയ ഹസാര എക്സ്പ്രസിന്റെ 10 ബോഗികൾ ട്രെയിൻ പാളം തെറ്റി മറിഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തിൽ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 33 ആയി.100ലധികം ആളുകൾക്ക് പരിക്കേറ്റു. ഞായറാഴ്ച ഷഹ്സാദ്പൂരിനും നവാബ്ഷായ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന സഹാറ റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. കറാച്ചിയിൽ നിന്ന് റാവൽപിണ്ടിയിലേക്ക് പോവുകയായിരുന്നു ഹസാര എക്സ്പ്രസ്.

ട്രെയിനിന്റെ പത്തു ബോഗികള്‍ പാളം തെറ്റി മറിയുകയായിരുന്നു. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയമുണ്ട്. ആയിരത്തിലധികം യാത്രക്കാരുമായി പോയ ട്രെയിന്‍ അമിത വേഗതയിലല്ല സഞ്ചരിച്ചിരുന്നതെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തെയും നിയോഗിച്ചിട്ടുണ്ട്. ഇന്നു പുലര്‍ച്ചയോടെ തകര്‍ന്ന ബോഗികള്‍ ട്രാക്കില്‍ നിന്ന് മാറ്റാന്‍ സാധിച്ചിട്ടുണ്ട്. ഇന്നു കറാച്ചിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനുകള്‍ വൈകിയേക്കുമെന്നും അധികൃതര്‍ പറഞ്ഞു.

അപകടത്തിന് പിന്നില്‍ അട്ടിമറി സാധ്യത നിലനില്‍ക്കുന്നുവെന്നും അല്ലാത്തപക്ഷം സാങ്കേതിക തകരാറാകാം അപകടത്തിനു കാരണമെന്നും പാകിസ്താന്‍ റെയില്‍വേ മന്ത്രി അറിയിച്ചു. അപകടകാരണം അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷമാദ്യം ഇതേ ട്രെയിന്‍ സമാനമായ അപകടത്തില്‍നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.