സാമ്പത്തിക-ഭക്ഷ്യപ്രതിസന്ധിയ്ക്ക് പുറമെ ഇമ്രാന്റെ അറസ്റ്റോടെ പൂര്‍ണമായും സമാധാന അന്തരീക്ഷം നഷ്ടപ്പെട്ട് പാകിസ്ഥാന്‍


ഇസ്ലാമാബാദ്:സാമ്പത്തിക-ഭക്ഷ്യപ്രതിസന്ധിയ്ക്ക് പുറമെ ഇമ്രാന്റെ അറസ്റ്റോടെ പൂര്‍ണമായും സമാധാന അന്തരീക്ഷം നഷ്ടപ്പെട്ട് പാകിസ്ഥാന്‍. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും വലിയ സാമ്പത്തിക പ്രതിസന്ധിക്കും ഇടയില്‍ ആണ് പാകിസ്ഥാന്‍ പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. പാകിസ്ഥാന്‍ പാര്‍ലമെന്റ് ഈ മാസം ഒന്‍പതിനു പിരിച്ചുവിമെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പ്രഖ്യാപിച്ചതോടെ വരുന്ന നവംബറിന് മുമ്പ് തെരഞ്ഞെടുപ്പ് നടക്കുമെന്നും ഉറപ്പായി.

ബിലാവല്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്ലിം ലീഗ് നവാസും ഒന്നിച്ചുതന്നെ സഖ്യമായി തെരഞ്ഞെടുപ്പ് നേരിടും. തോഷഖാന കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ മത്സരിക്കാന്‍ അയോഗ്യനായ ഇമ്രാന്‍ ഖാന്റെ അടുത്ത നീക്കം എന്ത് എന്നതാണ് ഇനിയുള്ള ആകാംക്ഷ. ഇമ്രാന്‍ ഖാന്‍ നയിക്കുന്ന തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി അധികാരത്തില്‍ എത്തുന്നത് തടയാന്‍ തെരഞ്ഞെടുപ്പില്‍ പാക് പട്ടാളം ഇറങ്ങി കളിക്കും എന്ന സൂചന നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

കാലാവധി പൂര്‍ത്തിയാക്കാന്‍ മൂന്നു ദിവസം ബാക്കി നില്‍ക്കെ ആണ് പ്രധാനമന്ത്രി ഷഹബാസ് ശരീഫ് പാര്‍ലമെന്റ് പിരിച്ചുവിടുന്നത്. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ കഷ്ടപ്പെടുന്ന പാകിസ്ഥാന്‍ തെരഞ്ഞെടുപ്പു ചെലവിന് ഇനി ആരില്‍ നിന്ന് കടം വാങ്ങണം എന്ന ആലോചനയില്‍ ആണ്. അതുകൊണ്ടുതന്നെ ഒരു മാസമെങ്കില്‍ ഒരു മാസം അധികം കിട്ടട്ടെ എന്ന ചിന്തയിലാണ് കാലാവധിക്കും മൂന്നു ദിവസം മുന്‍പേ പാര്‍ലമെന്റ് പിരിച്ചു വിടുന്നത്. പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ സമ്മാനങ്ങള്‍ മറിച്ച് വിറ്റെന്ന കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാന്‍ ഖാന് തിരിച്ചടി നേരിട്ടതോടെയാണ് പാക് രാഷ്ട്രീയം ചോദ്യചിഹ്നത്തിലായത്. കേസില്‍ ഇമ്രാന്‍ ഖാന് മൂന്ന് വര്‍ഷം തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. അഞ്ച് വര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.