ഇന്ത്യൻ കോൺസുലേറ്റിൽ ഖാലിസ്ഥാൻ അനുകൂലികളുടെ അക്രമം, അമേരിക്കയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

സാൻഫ്രാൻസിസ്കോ : ലണ്ടന് പിറകെ യുഎസിലെ സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിച്ച് ഖലിസ്ഥാൻ അനുകൂലികൾ. ലണ്ടനിലെ ഹൈക്കമ്മീഷൻ ഓഫീസിന് മുന്നിലെ ഇന്ത്യൻ പതാക നീക്കിയതിന് പിന്നാലെയാണ് സാൻഫ്രാൻസിസ്കോയിൽ ആക്രമണം ഉണ്ടാവുന്നത്.ആക്രമണം നടക്കുന്ന സമയത്ത് പശ്ചാത്തലത്തിൽ പഞ്ചാബി പാട്ടുകൾ കേൾക്കാമായിരുന്നു. ആക്രമണത്തിന്റെ വിവിധ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു വരുന്നു.

ഖാലിസ്ഥാൻ നേതാവ് അമൃത്പാല്‍ സിങ്ങിനായി നടത്തുന്ന തിരച്ചിലില്‍ പ്രതിഷേധിച്ചാണ് വിവിധയിടങ്ങളിൽ ഖാലിസ്ഥാൻ അനുകൂലികൾ അക്രമം അഴിച്ചുവിട്ടിരിക്കുന്നത്. കോൺസുലേറ്റിൽ എത്തിയ ഒരു കൂട്ടം ആളുകൾ ഗ്ലാസ് ഡോറുകളും വാതിലുകളും അടിച്ചു തകർക്കുകയായിരുന്നു. കൂടാതെ സ്പ്രേ പെയിന്റ് ഉപയോഗിച്ച് ‘ഫ്രീ അമൃത്പാൽ’ എന്ന് വലുതായി എഴുതുകയും കെട്ടിടത്തിനു മുകളിൽ ഖാലിസ്ഥാൻ പതാക പാറിക്കുകയും ഉണ്ടായി.

അക്രമകാരികള്‍ക്കെതിരെ കർശന നടപടിയെടുക്കണമെന്ന് അമേരിക്കയിലെ ഇന്ത്യൻ സമൂഹം ആവശ്യപ്പെട്ടു. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിന് മുന്നില്‍ ഇന്ത്യയുടെ ദേശീയപതാക ഖലിസ്ഥാന്‍ അനുകൂലികള്‍ നീക്കിയതില്‍ ഇന്ത്യ ബ്രിട്ടനെ പ്രതിഷേധം അറിയിച്ചിരുന്നതാണ്. ഇന്ത്യ സുരക്ഷാവീഴ്ചയില്‍ വിശദീകരണം തേടിയിട്ടുണ്ട്.

അലംഭാവം അംഗീകരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ലണ്ടനില്‍ നടന്നത് പ്രതിഷേധാര്‍ഹമാണെന്നും ശക്തമായി അപലപിക്കുന്നതായും ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മീഷന്‍ അലക്സ് എല്ലിസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.