യുകെയിൽ ഇന്ത്യൻ ഹൈക്കമ്മീഷനു മുന്നിൽ ഖാലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധം

ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിന്റെ അനുഭാവികൾ യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷനു പുറത്ത് പ്രതിഷേധം നടത്തി. ഇയാളുടെ ഫോട്ടോ സഹിതമുള്ള പോസ്റ്ററുകൾ ഉയർത്തി മുദ്രാവാക്യങ്ങളോടെയാണ് പ്രതിഷേധം നടത്തിയത്. ‘ഖലിസ്ഥാൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യമുയർത്തി ഇന്ത്യൻ പതാക താഴെയിറക്കാൻ ഹൈക്കമ്മീഷന്റെ ചുവരുകളിൽ ഒരാൾ ചവിട്ടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചു.

പ്രതിഷേധം നിയന്ത്രിക്കാൻ പോലീസ് എത്തിയെങ്കിലും പ്രക്ഷോഭകർ മുദ്രാവാക്യം മുഴക്കിക്കൊണ്ടിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ നടത്തിയ നിന്ദ്യമായ പ്രവൃത്തികളെ താൻ അപലപിക്കുന്നു എന്ന് ഇന്ത്യയിലെ യുകെ ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് ട്വീറ്റ് ചെയ്തു. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ വിദേശകാര്യ മന്ത്രാലയം ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനിലെ മുതിർന്ന നയതന്ത്രജ്ഞനെ വിളിച്ചുവരുത്തിയാതായി ചില റിപോർട്ടുകൾ പറയുന്നു.

അതേസമയം അമൃത് പാല്‍ സിംഗിനെ പിടികൂടാന്‍ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. തുടർച്ചയായ മൂന്നാം ദിവസവും ഇയാള്‍ ഒളിവിലാണെന്നാണ് റിപ്പോർട്ട്. ഇയാളുടെ നിരവധി അനുയായികൾ അറസ്റ്റിലായി.