കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് എതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് എതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യാത മൂലം ഗതാഗതകുരുക്കുണ്ടാകുന്നെന്നും യാത്രക്കാരുടെ പ്രശ്‌നത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും മുന്‍ പോലീസ് ഉദ്യോഗസ്ഥനുമായ വിജയന്‍ ആണ് ഹര്‍ജി നല്‍കിയത്.

രാഹുല്‍ ഗാന്ധി, കെപിസിസി പ്രസിഡന്റ് അടക്കമുള്ളവരെ എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. റോഡിന്റെ ഒരു ഭാഗം മാത്രം യാത്രയ്ക്ക് വിട്ട് നല്‍കി മറ്റ് വഴികളിലൂടെ ഗതാഗതം സുഗമമാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കക്ഷിയാക്കിയുള്ള ഹര്‍ജി നല്‍കിയിരിക്കുന്നത്. ഭാരത് ജോഡോ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനം ഇന്ന് അവസാനിരിക്കെയാണ് ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് യാത്രയ്ക്കിടെയുളള രാഹുലിന്റെ ആദ്യ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. അങ്കമാലിയില്‍ വെച്ചാണ്‌വാര്‍ത്താ സമ്മേളനം. ശേഷം യാത്ര തൃശൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും. ഭാരത് ജോഡോയാത്രയുടെ ഭാഗമായി ആലുവ, അങ്കമാലി മേഖലകളില്‍ ഇന്ന് രാവിലെ മുതല്‍ തന്നെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.