ഇന്ത്യാ സന്ദർശനത്തിനായി നാസ അഡ്മിനിസ്ട്രേറ്റർ എത്തുന്നു, ലക്ഷ്യമിടുന്നത് വമ്പൻ പദ്ധതികൾ


അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ ഇന്ത്യ സന്ദർശിക്കുന്നു. ഇന്ത്യയുമായി കൂടുതൽ സഹകരണം ഉറപ്പുവരുത്തുന്നതിനും, പുതിയ പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യുന്നതിന്റെയും ഭാഗമായാണ് നാസ അഡ്മിനിസ്ട്രേറ്റർ ഇന്ത്യയിലേക്ക് എത്തുന്നത്. ന്യൂഡൽഹിയിൽ എത്തുന്ന അദ്ദേഹം കേന്ദ്രസർക്കാർ പ്രതിനിധികളുമായും, ശാസ്ത്രജ്ഞരുമായും കൂടിക്കാഴ്ച നടത്തുന്നതാണ്. കൂടാതെ, ഗവേഷണവുമായി ബന്ധപ്പെട്ട മേഖലകളിലും, മനുഷ്യ പരിവേക്ഷണത്തിലും, ഭൗമശാസ്ത്രത്തിലും ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കാൻ ബഹിരാകാശ ഉദ്യോഗസ്ഥരുമായും സംവദിക്കുന്നതാണ്.

കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള പഠനമായ നിസാറിന്റെ നിർമ്മാണം വിലയിരുത്താൻ അദ്ദേഹം ബെംഗളൂരുവും സന്ദർശിക്കും. 2024-ൽ ഐഎസ്ആർഒയും, നാസയും സംയുക്തമായി ചേർന്നാണ് നിസാർ വിക്ഷേപിക്കുക. ലോകത്തെ ഏറ്റവും ചെലവേറിയ എർത്ത് ഇമേജിംഗ് സാറ്റലൈറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള പഠനങ്ങൾ നടത്തുക. 12 ദിവസത്തിനുള്ളിൽ ഭൂമിയുടെ മുഴുവൻ ആകാശവും നിസാർ ചിത്രീകരിക്കുന്നതാണ്.

മണ്ണിടിച്ചിൽ, ഭൂകമ്പം, സുനാമി, അഗ്നിപർവ്വത സ്ഫോടനം തുടങ്ങിയ പ്രകൃതിദുരന്തങ്ങളെക്കുറിച്ചും, ഭൂമിയുടെ ആവാസ വ്യവസ്ഥ, മഞ്ഞ്, സസ്യങ്ങൾ, സമുദ്രനിരപ്പിന്റെ ഉയരം, ഭൂഗർഭ ജലനിരപ്പ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും നിസാർ ശേഖരിക്കും. ഇന്ത്യാ സന്ദർശനത്തിന് ശേഷം ബിൽ നെൽസൺ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന കോൺഫറൻസിൽ പങ്കെടുക്കുന്നതാണ്. യുഎഇയിൽ വച്ചാണ് കാലാവസ്ഥാ വ്യതിയാനം കോൺഫറൻസ് നടക്കുന്നത്. ആദ്യമായാണ് ഒരു നാസ അഡ്മിനിസ്ട്രേറ്റർ ഇത്തരമൊരു കോൺഫറൻസിൽ പങ്കെടുക്കുന്നത്.