നിർമ്മിത ബുദ്ധിക്ക് കൂടുതൽ പ്രാധാന്യം നൽകും, പുതിയ പദ്ധതികളുമായി കേന്ദ്രം


ഡിജിറ്റൽ ഇന്ത്യയുടെ വിപുലീകരണത്തിന് കൂടുതൽ ഊന്നൽ നൽകി കേന്ദ്രസർക്കാർ. ഈ മേഖലയുടെ വികസനം ലക്ഷ്യമിട്ട് 14,903 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഡിജിറ്റൽ വൈദഗ്ധ്യം, സൈബർ സുരക്ഷ, ഇ-ഗവേണൻസ്, നിർമ്മിത ബുദ്ധി എന്നിവയുടെ വികസനത്തിനാണ് ഈ തുക പ്രധാനമായും വിനിയോഗിക്കുക. ഇത് സംബന്ധിച്ച വിവരങ്ങൾ കേന്ദ്രസർക്കാറിന്റെ നോഡൽ ഏജൻസിയായ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് പങ്കുവെച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുന്നതാണ്. നിലവിൽ, 10 ഭാഷകളിൽ ലഭ്യമായ നിർമ്മിത ബുദ്ധിയുടെ ബഹുഭാഷാ വിവർത്തന സംവിധാനം രാജ്യത്തെ 22 ഔദ്യോഗിക ഭാഷകളിൽ ഉടൻ തന്നെ പുറത്തിറക്കും.

സൈബർ ഫോറൻസിക്, എമർജൻസി റെസ്പോൺസ്, സൈബർ ഡയഗണോസിസ് എന്നിവയുടെ വിപുലീകരണത്തിന് പരിഗണന നൽകുന്നതാണ്. രാജ്യത്തെ 2 ലക്ഷത്തിലധികം പൗരന്മാർക്ക് ഇൻഫർമേഷൻ സെക്യൂരിറ്റി ആൻഡ് എജുക്കേഷൻ അവയർനസ് പ്രോഗ്രാമിന് കീഴിൽ പ്രത്യേക പരിശീലനം ഉറപ്പുവരുത്തും. അതേസമയം, ദേശീയ സൂപ്പർ കമ്പ്യൂട്ടർ മിഷന്റെ കീഴിൽ എഐ മോഡലിംഗും, കാലാവസ്ഥാ പ്രവചനത്തിനുമായി സർക്കാർ 9 സൂപ്പർ കമ്പ്യൂട്ടറുകളുടെ സേവനം ഉടൻ പ്രയോജനപ്പെടുത്തുന്നതാണ്.