സോണാറ്റ സോഫ്റ്റ്‌വെയർ ഓഹരികൾക്ക് വന്‍ കുതിച്ചുചാട്ടം; പത്ത് വര്‍ഷത്തിനിടെ ഓഹരി വിലയിൽ 5000% വർധനവ്


ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി സേവനദാതാക്കളായ സൊണാറ്റ സോഫ്റ്റ് വെയര്‍ ലിമിറ്റഡിന്റെ ഓഹരികളില്‍ വന്‍കുതിച്ചുചാട്ടം. ഈ ഇന്ത്യന്‍ കമ്പനിയുടെ ഓഹരികളില്‍ നിക്ഷേപം നടത്തിയവര്‍ക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വലിയ ലാഭമാണ് ലഭിച്ചിരിക്കുന്നത്. പത്ത് വര്‍ഷത്തിനിടെ ഓഹരി വിലയില്‍ 5000 ശതമാനത്തിലേറെയാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. അതേസമയം, വിപണിയില്‍ സൊണാറ്റ സോഫ്റ്റ് വെയറിന്റെ ഓഹരി വിലയിലുള്ള കുതിപ്പ് തുടരുമെന്ന് വിദഗ്ധര്‍ സൂചിപ്പിച്ചു.

നൂറ് ശതമാനത്തിലധികം ലാഭം തിരികെ നല്‍കുന്ന മള്‍ട്ടി-ബാഗര്‍ സ്‌റ്റോക്‌സിലാണ് സൊണാറ്റ് സോഫ്റ്റ്‌വെയര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ദീര്‍ഘാകാലടിസ്ഥാനത്തിലോ കുറഞ്ഞ കാലത്തിനുള്ളിലോ നിക്ഷേപകര്‍ക്ക് പലമടങ്ങ് ലാഭം തിരികെ നല്‍കുന്നതാണിത്. 2013 ഓഗസ്റ്റില്‍ സൊണാറ്റ സോഫ്റ്റ് വെയറിന്റെ ഓഹരികള്‍ 18 രൂപാ നിരക്കിലാണ് വ്യാപാരം നടത്തിയത്. നിലവില്‍ ഇത് 1039 രൂപയാണ്. പത്ത് വര്‍ഷം മുമ്പ് 10000 രൂപയുടെ നിക്ഷേപം കമ്പനിയില്‍ നടത്തിയിട്ടുണ്ടെങ്കില്‍ ഇന്ന് അതിന്റെ മൂല്യം 5.5 ലക്ഷത്തിന് മുകളില്‍ വരും.

ഇത് കൂടാതെ, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സൊണാറ്റ സോഫ്റ്റ് വെയറിന്റെ ഓഹരികള്‍ 300 ശതമാനത്തിലധികം ലാഭം നല്‍കി. ഈ കാലയളവില്‍ ഓഹരി വില മൂന്നിരട്ടിയായെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.

Also read: 5G സ്മാര്‍ട്ട് ഫോൺ 11000 രൂപയ്ക്ക് Poco; കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന മറ്റ് 5G സ്മാര്‍ട്ട് ഫോണുകള്‍

ബിഎസ്ഇ 500 കമ്പനികള്‍ക്കിടയില്‍ സൊണാറ്റ സോഫ്റ്റ്‌വെയറിന്റെ ഓഹരി വിപണി മൂല്യം (മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍) 14,500 കോടി രൂപയാണ്. മണികണ്‍ട്രോളിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം സൊണാറ്റ സോഫ്റ്റ് വെയറില്‍ 42.87 ശതമാനം ഓഹരികളും കൈയ്യാളുന്നത് പൊതു ഓഹരി പങ്കാളികളാണ്. സ്ഥാപനത്തിന്റെ രക്ഷാധികാരികള്‍ 28.177 ശതമാനം ഓഹരികളും, ഡൊമസ്റ്റിക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ നിക്ഷേപകര്‍ (ഡിഐഐ) 14.31 ശതമാനം ഓഹരികളും ഫോറിന്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ നിക്ഷേപകര്‍ (എഫ്‌ഐഐ) 13.59 ശതമാനം ഓഹരികളുമാണ് കൈവശം വെച്ചിരിക്കുന്നത്.

2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സൊണാറ്റ സോഫ്റ്റ് വെയറിന്റെ വരുമാനം എട്ട് ശതമാനം വര്‍ധിച്ച് 235 കോടിയിലെത്തി. 2022 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ഇത് 218 കോടി രൂപയായിരുന്നു. സൊണാറ്റ സോഫ്റ്റ് വെയറിന്റെ ഓഹരി വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വരുന്ന പാദത്തിലും കമ്പനിയുടെ ഓഹരികളുടെ മൂല്യത്തില്‍ വന്‍കുതിച്ചുചാട്ടമുണ്ടാകുമെന്നും ഓഹരി വില 1150-ലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നും ഷെയര്‍ ഇന്ത്യ റിസേര്‍ച്ച് തലവന്‍ രവി സിങ് പറഞ്ഞു.