34കാരിയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കി റോഡില്‍ തള്ളി: രക്തം വാര്‍ന്ന യുവതി അവശനിലയില്‍


ന്യൂഡല്‍ഹി: തെക്കു കിഴക്കന്‍ ഡല്‍ഹിയിലെ സരായ് കാലേ ഖാനില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് റോഡില്‍ തള്ളി. 34 വയസുകാരിയായ ഒഡീഷ സ്വദേശിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. റോഡരികില്‍ കിടക്കുകയായിരുന്ന യുവതിയെ ഇന്ത്യന്‍ നാവികസേനയിലെ ഉദ്യോഗസ്ഥന്‍ കണ്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. രക്തം വാര്‍ന്ന് അവശനിലയിലായ യുവതിയെ ഇദ്ദേഹവും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മറ്റൊരിടത്ത് ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം സരായ് കാലേ ഖാനില്‍ യുവതിയെ ഉപേക്ഷിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്.

ഒഡീഷയില്‍ നിന്നുള്ള ബിരുദധാരിയായ യുവതി ഒരു വര്‍ഷം മുന്‍പാണ് ഡല്‍ഹിയിലെത്തിയതെന്ന് പൊലീസ് കണ്ടെത്തി. നഴ്സിങ് കോഴ്സും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. വീടുവിട്ടിറങ്ങിയ യുവതി ഡല്‍ഹിയിലാണെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന്, ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. രണ്ടുമാസം മുമ്പ് ഡല്‍ഹിയിലെത്തിയ ബന്ധുക്കള്‍ തങ്ങളോടൊപ്പം നാട്ടിലേക്ക് മടങ്ങാന്‍ യുവതിയെ പ്രേരിപ്പിച്ചെങ്കിലും യുവതി സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ മടങ്ങിപ്പോയി.ഒരു മാസം മുന്‍പ് ഫോണ്‍ നഷ്ടപ്പെട്ടെന്നും അന്നുമുതല്‍ വീട്ടുകാരുമായി തനിക്ക് ബന്ധമില്ലെന്നും യുവതി പൊലീസിന് മൊഴി നല്‍കി. തെക്കന്‍ ഡല്‍ഹിയിലായിരുന്നു യുവതിയുടെ താമസം. കയ്യിലെ പണം തീര്‍ന്നതോടെ യുവതി തെരുവിലേക്ക് താമസം മാറ്റി. കഴിഞ്ഞ രണ്ടു ദിവസമായി ഒരു എടിഎം കേന്ദ്രത്തിനു സമീപമാണ് താന്‍ ഉറങ്ങിയിരുന്നതെന്നും യുവതി പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന യുവതിക്ക് അക്രമികളെ കുറിച്ച് വ്യക്തമായ ധാരണയില്ലെന്നാണ് പൊലീസ് പറയുന്നത്. യുവതി എങ്ങനെ സരായ് കാലേ ഖാനില്‍ എത്തിയെന്ന് കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.