മലപ്പുറത്തെ സ്വര്‍ണക്കടത്ത് വിവരങ്ങള്‍ ഹിന്ദു പത്രത്തിന് കൈമാറിയത് മലയാളി


ന്യൂഡല്‍ഹി: ദ ഹിന്ദു മുഖ്യമന്ത്രിയുടെ അഭിമുഖം എടുക്കുമ്പോള്‍ ഡല്‍ഹിയിലെ കേരള ഹൗസില്‍ പി ആര്‍ കമ്പനിയായ കൈസന്‍ ഗ്രൂപ്പിന്റെ സിഇഇയും ഉണ്ടായിരുന്നതായി വിവരം. മലപ്പുറത്തെ സ്വര്‍ണ്ണക്കടത്ത് വിവരം അഭിമുഖത്തില്‍ ചേര്‍ക്കാനാവശ്യപ്പെട്ടത് കൈസന്‍ ഗ്രൂപ്പുമായി സഹകരിക്കുന്ന റിലയന്‍സ് ജീവനക്കാരനും, മുന്‍ സിപിഎം എംഎല്‍എ ടി കെ ദേവകുമാറിന്റെ മകന്‍ സുബ്രഹ്മണ്യനുമാണെന്ന് വ്യക്തമായി. മറ്റ് രണ്ട് പ്രധാന പത്രങ്ങളെയും അഭിമുഖത്തിനായി പിആര്‍ ഏജന്‍സി സമീപിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ അഭിമുഖ വേളയില്‍ മുഴുവന്‍ സമയവും കൈസന്‍ ഗ്രൂപ്പിന്റെ സിഇഒ വിനീത് ഹാന്‍ഡെ ഒപ്പമുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അഭിമുഖത്തില്‍ മുഴുവന്‍ സമയവും പങ്കെടുത്ത ഹാന്‍ഡെക്കൊപ്പമുണ്ടായിരുന്നത് പൊളിറ്റിക്കല്‍ വിംഗില്‍ ഇത്തരം കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ടി ഡി സുബ്രഹ്മണ്യനും. സുബ്രഹ്മണ്യനാണ് അഭിമുഖത്തില്‍ ചേര്‍ക്കേണ്ട കൂടുതല്‍ വിവരങ്ങള്‍, അതായത് മലപ്പുറത്തെ സ്വര്‍ണ്ണക്കടത്തിന്റേതടക്കം വിശദാംശങ്ങള്‍ ലേഖികക്ക് കൈമാറിയത്. അഭിമുഖത്തില്‍ പറയാന്‍ വിട്ടുപോയതാണെന്നും ഈ വിവരങ്ങള്‍ കൂടി വരേണ്ടതുണ്ടെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞതായാണ് വിവരം.

കൈസന്റെ 75 ശതമാനം ഓഹരികളുമുള്ള കമ്പനിക്ക് റിലയന്‍സുമായി ബന്ധമുണ്ട്. സുബ്രമണ്യന്റെ ഇടപെടലിന് ഇതും കാരണമാണ്. ദ ഹിന്ദുവിന് പുറമെ മറ്റ് രണ്ട് പത്രങ്ങളെയും ഇതേ ഏജന്‍സി അഭിമുഖത്തിന് സമീപിച്ചിരുന്നു. അതേസമയം, കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നാണ് കൈസന്‍ ഗ്രൂപ്പിന്റെ പ്രതികരണം.