മഹാലക്ഷ്മിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവം: പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്


ബെംഗളൂരു: 29 വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 30 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതായി കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. ഇയാള്‍ ബംഗാളിലുണ്ടെന്നും അറസ്റ്റ് ചെയ്യാന്‍ ശ്രമം തുടരുന്നതായും അദ്ദേഹം പറഞ്ഞു. മാളിലെ ജീവനക്കാരിയായിരുന്ന നെലമംഗല സ്വദേശിയായ മഹാലക്ഷ്മിയുടെ ശരീര ഭാഗങ്ങളാണ് വയാലിക്കാവില്‍ മുന്നേശ്വര ബ്ലോക്കിലെ അപ്പാര്‍ട്‌മെന്റില്‍ നിന്നു കഴിഞ്ഞ ദിവസം കണ്ടെത്തിയത്. പൊലീസിന്റെ 4 പ്രത്യേക സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്.

വിവാഹിതയായ മഹാലക്ഷ്മി, ഭര്‍ത്താവും മകളുമായി വേര്‍പെട്ട് ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. അപ്പാര്‍ട്‌മെന്റില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് മഹാലക്ഷ്മിയുടെ കുടുംബാംഗങ്ങളാണ് ഫ്രിഡ്ജില്‍ നിന്നു ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മഹാലക്ഷ്മിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ബാര്‍ബര്‍ ഷോപ്പിലെ ജീവനക്കാരനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇയാള്‍ മഹാലക്ഷ്മിയെ കാണാന്‍ അപ്പാര്‍ട്‌മെന്റില്‍ നിരന്തരം എത്തിയിരുന്നതായി മൊഴി ലഭിച്ചതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്തത്.