മട്ടന്‍ കറിയില്‍ കഷ്ണം കുറവ്, കല്യാണ പന്തലില്‍ വരന്റേയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ കസേരയേറും കൂട്ടയടിയും


നിസാമാബാദ്: വിവാഹവീട്ടില്‍ ഭക്ഷണത്തിന്റെ പേരില്‍ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ കൂട്ടയടി. തെലങ്കാനയിലെ നിസാമാബാദിലെ നവിപേട്ടില്‍ ബുധനാഴ്ചയാണ് സംഭവം. വധുവിന്റെ വീട്ടില്‍ വെച്ച് നടന്ന വിവാഹ പാര്‍ട്ടിയില്‍ വരന്റെ ബന്ധുക്കളില്‍ ചിലര്‍ വേണ്ടത്ര മട്ടന്‍ കറി വിളമ്പിയില്ല എന്ന് പരാതി പറഞ്ഞു. ഇതിനെ ചൊല്ലിയുണ്ടായ വഴക്ക് പിന്നീട് കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു.

നവിപേട്ട് സ്വദേശിനിയുടെയും നന്ദിപേട്ടയില്‍ നിന്നുള്ള യുവാവിന്റെയും വിവാഹം കഴിഞ്ഞുള്ള സര്‍ക്കാരത്തിനിടെയാണ് കൂട്ടത്തല്ല് ഉണ്ടായത്. ഭക്ഷണം വിളമ്പുന്നതിനിടെ വരനൊപ്പം എത്തിയ ചില യുവാക്കള്‍ മട്ടന്‍ കറി കുറവാണ് വിളമ്പുന്നതെന്ന് പരാതിപ്പെട്ടു. തുടര്‍ന്ന് ഭക്ഷണം വിളമ്പുന്നവരുമായി തര്‍ക്കമായി. പിന്നീട് കുറ്റം വധുവിന്റെ വീട്ടുകാര്‍ക്കെതിരെയായി. ഇതോടെ ഇരുകൂട്ടകരും തമ്മില്‍ വാക്കേറ്റവും പിന്നീട്ട് കൂട്ടത്തല്ലുമുണ്ടാവുകയായിരുന്നു.

ഇരുകൂട്ടരും ചേരി തിരിഞ്ഞ് വിവാഹ വേദിയില്‍ അടിയായി. പാത്രങ്ങളും സാധനങ്ങളും കസേരകളും എടുത്തെറിഞ്ഞായിരുന്നു ആക്രമണം. നാട്ടുകാര്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് ഒടുവില്‍ സ്ഥിതി നിയന്ത്രിച്ചത്. തമ്മിലടിയില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ഒരു സ്ത്രീ അടക്കം ഇരുവിഭാഗങ്ങളില്‍ നിന്നുമുള്ള 19 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.