അരവിന്ദ് കെജ്രിവാള്‍ വീണ്ടും തിഹാറിലേക്ക്: ജാമ്യാപേക്ഷയില്‍ വിധി ജൂണ്‍ 5ന്



ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യത്തിന് അപേക്ഷിച്ച കെജ്രിവാളിന്റെ അപേക്ഷയില്‍ വാദം കേട്ട കോടതി വിധി പറയുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. ഈ സാഹചര്യത്തില്‍ കെജ്രിവാളിന് നാളെ തന്നെ (ജൂണ്‍ 2) തിഹാര്‍ ജയിലിലേക്ക് മടങ്ങേണ്ടി വരും.

Read Also: എയര്‍ ഹോസ്റ്റസുമാരെ കാരിയര്‍മാരാക്കി സ്വര്‍ണ്ണം കടത്തിയതിന് നേതൃത്വം നല്‍കിയത് സുഹൈല്‍

ആരോഗ്യപരമായി മോശം അവസ്ഥയിലാണെന്നും ഒരാഴ്ചത്തേക്ക് ജാമ്യം വേണമെന്നുമായിരുന്നു കെജ്രിവാളിന്റെ ആവശ്യം. എന്നാല്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത ഇഡി, അന്വേഷണ ഏജന്‍സിയുടെ നിലപാടറിയിച്ചു. തിഹാറില്‍ കഴിയവേ ആരോഗ്യം മോശമാണെന്ന് തോന്നിയാല്‍ എയിംസില്‍ പരിശോധന നടത്താമെന്ന് കേന്ദ്ര ഏജന്‍സി കോടതിയെ അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ക്യാമ്പയിന്‍ നടത്തണമെന്ന ആവശ്യമറിയിച്ചപ്പോഴാണ് കെജ്രിവാളിന് സുപ്രീംകോടതി നേരത്തെ ജാമ്യം നല്‍കിയത്. ജൂണ്‍ ഒന്നിന് വോട്ടെടുപ്പ് പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ രണ്ടാം തീയതി ജയിലിലേക്ക് മടങ്ങണമെന്നായിരുന്നു കോടതി നിര്‍ദേശം. ഇതിനിടെയാണ് ഇടക്കാല ജാമ്യാപേക്ഷയുമായി വീണ്ടും ഡല്‍ഹി കോടതിയെ കെജ്രിവാള്‍ സമര്‍പ്പിച്ചത്.