ആരാണ് പൂജ ചെയ്തതെന്ന് കാലം തെളിയിക്കും,എന്നെ അനുഗ്രഹിക്കാന്‍ ജനങ്ങളുണ്ട്’: ദുര്‍മന്ത്രവാദ ആരോപണത്തില്‍ ഡി.കെ ശിവകുമാര്‍


ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ മൃഗബലി നടന്നുവെന്ന പരാമര്‍ശത്തില്‍ ഉറച്ച് ഡികെ ശിവകുമാര്‍. ആരാണ് പൂജ ചെയ്തതെന്ന് കാലം തെളിയിക്കുമെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു. ജനങ്ങള്‍ തന്നെ അനുഗ്രഹിക്കാന്‍ ഉണ്ട്. അവരുടെ പ്രാര്‍ത്ഥന കൂടെയുണ്ടെന്നും ശിവകുമാര്‍ എഎന്‍ഐയോട് പ്രതികരിച്ചു.

ഡികെ ശിവകുമാറിന്റെ മൃഗബലി ആരോപണം തള്ളി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ദേവസ്വവും ദേവസ്വം മന്ത്രിയും രംഗത്തെത്തിയിരുന്നു. മൃഗബലി ആരോപണം വസ്തുതാവിരുദ്ധമെന്ന് ടിടികെ ദേവസ്വം പ്രതികരിച്ചു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം മൃഗബലി പൂജയുള്ള ക്ഷേത്രമല്ല. ക്ഷേത്ര പരിസരത്തും മൃഗബലി പൂജകള്‍ നടന്നിട്ടില്ല. ക്ഷേത്രത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് മോശമായിപ്പോയെന്നും ടിടികെ ദേവസ്വം ബോര്‍ഡ് അംഗം ടിടി മാധവന്‍ പറഞ്ഞു.

ഡികെ ശിവകുമാര്‍ ഉന്നയിച്ച ആരോപണം നടക്കാന്‍ സാധ്യതയില്ലാത്തതാണെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പ്രതികരിച്ചു. കേരളത്തില്‍ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണിത്. ഇത്തരത്തില്‍ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കേരളത്തിലെ ഒരു ക്ഷേത്രത്തിന് സമീപം വച്ച് മൃഗബലി നടന്നെന്നായിരുന്നു ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ ആരോപണം. കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വച്ച് ശത്രുഭൈരവ എന്ന പേരില്‍ നടത്തിയ യാഗത്തില്‍ 52 മൃഗങ്ങളെ ബലി നല്‍കിയെന്നാണ് ഡികെയുടെ ആരോപണം. കണ്ണൂരിലാണ് മൃഗബലി നടന്നതെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചെങ്കിലും അത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് വിവരം. കര്‍ണാടകയില്‍ വരാനിരിക്കുന്ന എംഎല്‍സി തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ അവസാനമാണ് തീര്‍ത്തും അനൗദ്യോഗികമായും തമാശ മട്ടിലും കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ഇത്തരമൊരു പരാമര്‍ശം നടത്തുന്നത്. തനിക്കും സിദ്ധരാമയ്യക്കും എതിരെയാണ് യാഗം നടന്നതെന്നാണ് വിവരം. കര്‍ണാടകയിലെ സമുന്നതനായ ഒരു രാഷ്ട്രീയനേതാവാണ് ഇതിന് പിന്നില്‍. ആരാണ് ഇത് ചെയ്യിച്ചത് എന്ന് തനിക്ക് നന്നായി അറിയാം. പക്ഷേ താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും ഇതൊന്നും ഏല്‍ക്കില്ല എന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.

എന്നാല്‍ കണ്ണൂരില്‍ ഡി.കെ.ശിവകുമാര്‍ ആരോപിച്ചത് പോലുളള മൃഗബലി പൂജ നടന്നിട്ടില്ലെന്നാണ് വിവരം. തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തില്‍ മൃഗബലി പൂജകളില്ല. മറ്റ് വഴിപാടുകളാണ് പ്രധാനം. ശത്രുസംഹാര പൂജയ്ക്ക് പ്രസിദ്ധം മാടായി ക്ഷേത്രമാണ്. നൂറുകണക്കിന് ശത്രുസംഹാര പൂജകള്‍ ഇവിടെ നടക്കാറുണ്ട്. അമാവാസി ദിവസം കര്‍ണാടകത്തില്‍ നിന്ന് നിരവധി പേര്‍ ഇവിടെ എത്താറുണ്ട്. കോഴിയിറച്ചി നിവേദ്യമാണ് പ്രധാനം. എന്നാല്‍ മൃഗബലി ഇവിടെയില്ല. ക്ഷേത്രത്തില്‍ ശിവകുമാര്‍ പറഞ്ഞതുപോലുളള പൂജയും നടന്നിട്ടില്ല. എന്നാല്‍ ക്ഷേത്രത്തോട് അനുബന്ധിച്ചുളള പൂജാരിമാരില്‍ ചിലര്‍ വീടുകളില്‍ പ്രത്യേക പൂജ നടത്താറുണ്ട്. അവിടെ ഇത്രയും വിപുലമായ മൃഗബലിയുള്‍പ്പെടെ നടന്നതായും വിവരമില്ല.