രാജകുമാരിക്ക് കിട്ടിയ അംഗീകാരം അർഹിക്കുന്നത്, അഭിനന്ദനവുമായി ശശി തരൂർ


തിരുവനന്തപുരം: തിരുവിതാംകൂർ രാജകുടുംബാംഗമായ ഗൗരി ലക്ഷ്മി ഭായിയെ രാജകുമാരി എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. പദ്മശ്രീ പുരസ്ക്കാരം നേടിയ അവരെ അഭിനന്ദിച്ച് കൊണ്ട് എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലായിരുന്നു ശശി തരൂർ ഇത്തരത്തിൽ വിശേഷണം നടത്തിയത്.

രാജകുമാരി അശ്വതി തിരുനാൾ പാർവതി ഭായിയുമായി സംസാരിച്ചു. അവർക്ക് അഭിനന്ദനങ്ങൾ നേർന്നു. ഇന്ത്യൻ സംസ്ക്കാരവും നാഗരികതയും പ്രോത്സാഹിപ്പിക്കുന്നതിൽ അവരുടെ ഇടപെടലിന് ലഭിച്ച അർഹമായ അംഗീകാരമാണ് ഈ പദ്മശ്രീ പുരസ്ക്കാരമെന്നാണ് ശശി തരൂർ എക്‌സിൽ കുറിച്ചത്.

സാഹിത്യ മേഖലയ്ക്ക് നൽകിയ സംഭാവനകൾക്കാണ് ഗൗരി ലക്ഷ്മിബായിയെ പദ്മശ്രീ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. കാർത്തിക തിരുനാൾ ലക്ഷ്മിഭായി – ലെഫ്റ്റണന്റ് കേണൽ ഗോദവർമ്മ രാജ ദമ്പതികളുടെ മകളായി 1945ലായിരുന്നു ഗൗരി ലക്ഷ്മിബായിയുടെ ജനനം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയെങ്കിലും സാഹിത്യവും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുഴുകുകയായിരുന്നു.

‘തിരുമുൽക്കാഴ്ച’ എന്ന ഇംഗ്ലീഷ് കവിതാസമാഹാരമാണ് ആദ്യ കൃതി. തുടർന്നിങ്ങോട്ട് സാഹിത്യ രംഗത്ത് കനപ്പെട്ട സംഭാവനകൾ നൽകി. അവരുടെ കവിതകളിൽ പദ്മനാഭ സ്വാമി ക്ഷേത്രവും പലപ്പോഴും വിഷയമാണ്.