മൊബൈൽ ചാർജറിൽ കടിച്ച എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഷോക്കേറ്റ് മരിച്ചു


ബംഗളൂരു: പ്ലഗ് സോക്കറ്റിൽ കുത്തിയിട്ടിരുന്ന മൊബൈൽ ചാർജറിൽ കടിച്ച എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഷോക്കേറ്റ് മരിച്ചു. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാർവാറിലാണ് സംഭവം. സ്വിച്ച്ബോര്‍ഡില്‍ കുത്തിയിട്ടിരുന്ന മൊബൈല്‍ ചാര്‍ജറിന്റെ അറ്റം വായിലിട്ട് നുണഞ്ഞ എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. സിദ്ധരദഗ്രാമത്തിലെ സന്തോഷ്-സഞ്ജന ദമ്പതിമാരുടെ മകള്‍ സാനിധ്യയാണ് മരിച്ചത്.

ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തശേഷം സ്വിച്ച് ഓഫ് ചെയ്യാന്‍ മറന്നുപോയതാണെന്ന് പോലീസ് പറഞ്ഞു. ചാര്‍ജര്‍ പോയന്റിനടുത്തായാണ് കുട്ടിയെ കിടത്തിയിരുന്നത്. കുട്ടി മൊബൈഷ ചാർജിങ് കേബിളിന്റെ അറ്റം വായയിലിട്ട് നുണഞ്ഞപ്പോൾ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പിതാവ് സന്തോഷ് കാല്‍ഗുടക് ഹുബാളി ഇലക്‌ട്രിക് സപ്‌ളൈ കമ്ബനിയായ ഹെസ്‌കോമിലെ കരാര്‍ ജീവനക്കാരനാണ്. കുഞ്ഞ് മരിച്ച വിവരമറിഞ്ഞ് ഇയാള്‍ ജോലിസ്ഥലത്ത് വെച്ചുതന്നെ കുഴഞ്ഞുവീണു. ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്തോഷിന്‍റെ മൂന്നാമത്തെ മകളായിരുന്നു മരിച്ച സാനിധ്യ. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.