വ്യാജ ആരോപണങ്ങൾ, രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമായി നോട്ടീസ്

ഡൽഹി : രാജ്യത്തിനുള്ളിൽ സ്ഥിരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും വിദേശ രാജ്യങ്ങളിൽ പോയി രാജ്യത്തെയും ഭരണകൂടത്തെയും താറടിക്കുകയും ചെയ്യുന്ന വയനാട് എംപി രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ്.

നിഷികാന്ത് ദുബെ എംപിയാണ് പാർലമെന്ററി പ്രിവിലേജ് കമ്മിറ്റിക്ക് മുമ്പാകെ നോട്ടീസ് നൽകിയത് . ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഭാഗത്തെ രാഹുലിന്റെ പ്രസംഗത്തെത്തുടർന്ന് നിഷികാന്ത് ദുബെ നോട്ടീസ് നൽകുകയായിരുന്നു. പാർലമെന്റിൽ രാഹുൽ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്, ഇത് തെളിയിക്കുന്ന രേഖകളും റിപ്പോർട്ടുകളുമുണ്ടെന്നും രാഹുൽ ലോക്‌സഭയിലെ സ്ഥിരം പ്രശ്‌നക്കാരനാണെന്നും സുനിൽ സിംഗ് എം.പി അധ്യക്ഷനായ ലോക്സഭയുടെ പ്രിവിലേജ് കമ്മിറ്റിക്ക് മുമ്പാകെ ദുബെ പറഞ്ഞു.

സുബ്രഹ്‌മണ്യൻ സ്വാമിയെ രാജ്യസഭയിൽ നിന്ന് ഇത്തരത്തിൽ പുറത്താക്കിയ സംഭവം ദുബെ കൂട്ടിച്ചേർത്തു കൊണ്ട് തന്റെ വാദത്തിൽ ഉറച്ചു നിൽക്കുന്നതായും ദുബെ പറഞ്ഞു. 1976 ലാണ് ഇത്തരത്തിൽ സുബ്രഹ്‌മണ്യൻ സ്വാമിയെ രാജ്യസഭയിൽ നിന്ന് പുറത്താക്കിയത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.