ശ്രീരാമന്റെ പാദങ്ങൾ പതിഞ്ഞ പുണ്യ നഗരങ്ങളെ അറിയാം


ദശാവതാരങ്ങളില്‍ ദശരഥപുത്രനായി പിറന്ന ഭഗവാന്‍ ശ്രീരാമന്‍. അയോധ്യയില്‍, ത്രേതായുഗത്തിന്റെ അന്ത്യത്തിലായിരുന്നു രാമാവതാരം. വിശ്വമാനവികതയുടേയും രാജധര്‍മത്തിന്റേയും സമാനതകളില്ലാത്ത ആഖ്യാനമാണ് ഇതിഹാസകാവ്യമായ രാമായണം. സത്യവും ധര്‍മവും മനുഷ്യകുലത്തിന് അനിവാര്യമെന്ന് സാക്ഷ്യപ്പെടുത്തുന്ന രാമചരിതം. കാലദേശാതിര്‍ത്തികള്‍ ഭേദിച്ച്‌ ഭാരതത്തിന്റെ ആ ആധ്യാത്മിക പൈതൃകമൊഴുകി.ഇക്ഷ്വാകു വംശജനായ രാമനെ ആദികാവ്യമായ രാമായണത്തിലൂടെ നരനായും നാരായണനായും വാഴ്ത്തപ്പാടി വാല്മീകി.

രാമന്റെ അയന(യാത്ര)മായ രാമായണത്തിലെ കഥാസന്ദര്‍ഭങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന, രാമപാദസ്പര്‍ശമേറ്റ ഇടങ്ങളോരോന്നും അതേ പവിത്രതയോടെ ഇപ്പോഴുമുണ്ട്.ഭാരതത്തില്‍ അയോധ്യ, ശൃംഗവേര്‍പുര്‍, നന്ദിഗ്രാം, ചിത്രകൂടം, സീതാമാര്‍ഹി, ബക്‌സര്‍, ദര്‍ഭംഗ, മഹേന്ദ്രഗിരി, ജഗദാല്‍പുര്‍, ഭദ്രാചലം, രാമേശ്വരം, ഹംപി, നാസിക്, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ഇന്നും പരിരക്ഷിക്കപ്പെടുന്നു രാമപാദങ്ങള്‍ പതിഞ്ഞ പുണ്യസങ്കേതങ്ങള്‍. ഭാരതസംസ്ക്കാരവുമായുള്ള ലോകത്തിന്റെ ആത്മബന്ധത്തിന്റെ പ്രതീകമാണ്‌ രാമസേതുവും സരയൂ നദിക്കരയിലുള്ള ശ്രീരാമചന്ദ്രന്റെ അയോദ്ധ്യയും. ശ്രീരാമചന്ദ്രന്‍ പ്രജാഹിതമറിഞ്ഞ്‌ പ്രവര്‍ത്തിക്കുന്ന ജനഹൃദയ നായകനായിരുന്നു ജീവിതാന്ത്യത്തില്‍ സരയൂനദിയില്‍ ജീവത്യാഗം ചെയ്ത അദ്ദേഹത്തെ പിന്തുടര്‍ന്ന്‌ അയോദ്ധ്യയിലെ ആബാലവൃദ്ധം ജനങ്ങളും സ്വയം മരണം വരിച്ചു.

നൂറ്റാണ്ടുകളോളം സരയൂനദിക്കരയിലെ അയോദ്ധ്യ കാടും വള്ളിപ്പടര്‍പ്പുകളും പിടിച്ച്‌ വിജനമായിക്കിടന്നു. ശ്രീരാമൻ തന്റെ ഭാര്യയായ സീതയെ രാക്ഷസരാജാവായ രാവണനിൽ നിന്നും വീണ്ടെടുക്കാൻ വാനരപടയുടെ സഹായത്തോടെ രാമ സേതു നിർമ്മിക്കുകയും ലങ്കയിൽ എത്തി രാവണനെ നിഗ്രഹിച്ചു എന്നും ആണ് ഐതിഹ്യം. വാല്മീകി രാമ സേതു നിർമ്മാണത്തെ പറ്റി രാമായണത്തിന്റെ സേതു ബന്ധനം എന്ന അധ്യായത്തിൽ പ്രതിപാദിക്കുന്നുണ്ട്.ഭാരതത്തെയും ശ്രീലങ്കയെയും വേർതിരിക്കുന്ന സമുദ്ര ഭാഗം സേതു സമുദ്രം എന്നറിയപ്പെടുന്നു.