മൃതദേഹവുമായി രക്ഷാപ്രവര്‍ത്തകര്‍ വനത്തില്‍ കുടുങ്ങി: പതിനെട്ടംഗ സംഘം സുരക്ഷിതരെന്ന് റിപ്പോർട്ട്


വയനാട്: ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നടന്നുവരുന്ന രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു സംഘം രക്ഷാപ്രവര്‍ത്തകര്‍ സൂചിപ്പാറയ്ക്കടുത്ത് കാന്തന്‍പാറ വെള്ളച്ചാട്ടത്തിന് സമീപമുള്ള വനത്തില്‍ കുടുങ്ങി. മലപ്പുറം നിലമ്പൂര്‍ പോത്തുക്കല്ലില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സംഘമാണ് വനത്തില്‍ കുടുങ്ങിയത്.

രക്ഷാദൗത്യത്തിനിടെ കണ്ടെത്തിയ മൃതദേഹവുമായി തിരികെ വരാന്‍ ശ്രമിക്കുന്നതിനിടെ പതിനെട്ട സംഘമാണ് കാന്തന്‍പാറ വെള്ളച്ചാട്ടത്തിന് സമീപമുള്ള വനത്തില്‍ കുടുങ്ങിയത്. ഇവര്‍ സുരക്ഷിതരാണെന്ന് എസ്പിയെ ഫോണിലൂടെ അറിയിച്ചുവെന്നും കാന്തന്‍പാറ ഫോറസ്റ്റ് ഔട്ട് പോസ്റ്റിലേക്ക് മാറിയെന്നും ആഹാരവും വെള്ളവും വെളിച്ചവുമുണ്ടെന്ന് ഇവര്‍ അറിയിച്ചുവെന്നും റിപ്പോർട്ട്.

read also: ഐജി ഹർഷിത അട്ടല്ലൂരിയുടെ ഡ്രൈവറും മകനും കുടുംബാംഗങ്ങളും കരമനയാറ്റിൽ മുങ്ങിമരിച്ചു

പതിനെട്ടംഗ സംഘത്തിലെ നാലുപേര്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ അവശനിലയിലായി. ഇവരുടെ പക്കലുള്ള മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് മരത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇരുട്ടായതിനാല്‍ എയര്‍ ലിഫ്റ്റിങ് സാധ്യമല്ലെന്നും രാത്രി വനത്തില്‍ തുടരേണ്ടി വരുമെന്നും വനപാലകര്‍ അറിയിച്ചു.