കേരളത്തിന്റെ കണ്ണീരായി ചൂരല്‍മലയും മുണ്ടക്കൈയും, തിരച്ചിലിന് വെല്ലുവിളിയായി ചെളിയും കൂറ്റന്‍ പാറക്കല്ലുകളും



മുണ്ടക്കൈ: കേരളത്തിന്റെ കണ്ണീരായി ചൂരല്‍മലയും മുണ്ടക്കൈയും. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണം 277 ആയി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 240 പേരെ കാണാതായെന്നാണ് അനൗദ്യോഗിക വിവരം. രാവിലെ ചാലിയാറില്‍ തിരച്ചില്‍ ആരംഭിക്കും. കൂടുതല്‍ യന്ത്രങ്ങളെത്തിച്ചാണ് മൂന്നാം നാളിലെ തിരച്ചില്‍. 15 മണ്ണുമാന്തി യന്ത്രങ്ങള്‍ ഇന്നലെ രാത്രി മുണ്ടക്കൈയില്‍ എത്തിച്ചു. കൂടുതല്‍ കട്ടിങ് മെഷീനുകളും ആംബുലന്‍സുകളും എത്തിക്കും. 82 ദുരിതാശ്വാസ ക്യാംപുകളിലായി 8302 പേരുണ്ട്. സൈന്യം നിര്‍മിക്കുന്ന ബെയ്ലി പാലം ഇന്ന് പ്രവര്‍ത്തനക്ഷമമാകും

Read Also: മുഖ്യമന്ത്രി വ്യോമസേനയുടെ ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക്, ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും അനുഗമിക്കുന്നു

വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നാം ദിനവും ദൗത്യം തുടങ്ങി. ഇവര്‍ക്കൊപ്പം ഡോഗ് സ്‌ക്വാഡും ഉണ്ട്. രാത്രിയില്‍ നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനമാണ് ഇന്ന് രാവിലെയോടെ വീണ്ടും പുനരാരംഭിച്ചത്.

ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് 1167 പേരെയാണ് നിയോഗിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ 9 ടീമിനെയും നിയോഗിച്ചിട്ടുണ്ട്. കേരള പൊലീസിന്റെ കഡാവര്‍ നായകളും തെരച്ചിലിനുണ്ട്. അതേസമയം, മണ്ണിനടിയിലുള്ളവരെ കണ്ടെത്താന്‍ ഐബോഡ് ഉപയോഗിക്കും. രക്ഷാപ്രവര്‍ത്തനത്തിന് റിട്ട മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ സംഘത്തിന്റെ സഹായം കേരളം തേടിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കാന്‍ നാവികസേനയും രംഗത്തുണ്ട്.

പാറക്കല്ലുകളും ചെളിയും നിറഞ്ഞ വീടുകളില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയം.