ക്ഷേത്രത്തിലെ തിരുവാഭരണത്തിന് പകരം മുക്കുപണ്ടം വച്ച പൂജാരി അറസ്റ്റിൽ


തിരൂർ: തിരൂരിൽ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച് വിറ്റ പൂജാരി അറസ്റ്റിൽ. പാലക്കാട് നെന്മാറ സ്വദേശി ധനേഷ് (32) അറസ്റ്റിലായത്. തിരുനാവായ മങ്കുഴിക്കാവ് ഭഗവതിക്ഷേത്രത്തിലെ അഞ്ചു പവന്‍റെ തിരുവാഭരണമാണ് കവർന്നത്.

മുക്കുപണ്ടം കൊണ്ട് നിർമ്മിച്ച വ്യാജ തിരുവാഭരണം ക്ഷേത്രത്തിൽ വെച്ചായിരുന്നു മോഷണം. കഴിഞ്ഞവർഷം ജോലിക്ക് വന്ന ഇയാൾ ആഭരണം കൈക്കലാക്കി അതേ മാതൃകയിൽ മറ്റൊന്ന് തിരികെ വയ്ക്കുകയായിരുന്നു. ക്ഷേത്രോത്സവത്തിനായി പരിശോധന നടത്തിയപ്പോഴാണ് ക്ഷേത്ര ഭാരവാഹികൾ വിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

തിരുവാഭരണം വിറ്റതായി പ്രതി മൊഴി നൽകി. തിരൂർ ഇൻസ്പെക്ടർ എം കെ രമേഷിന്റെ നേതൃത്വത്തിൽ എസ്ഐ ഷിജോ സി തങ്കച്ചൻ, പ്രതീഷ് കുമാർ സിപിഒ മാരായ അരുൺ, സതീഷ് കുമാർ എന്നിവർ അടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.