ശ്രീജയെ മുന്‍ഭര്‍ത്താവ് മര്‍ദിച്ചവശയാക്കി വസ്ത്രങ്ങൾ കീറി നഗ്നചിത്രങ്ങള്‍ പകര്‍ത്തി, ക്രിമിനലിന് അയച്ചു


തിരുവനന്തപുരം: വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യയിൽ നിർണായക വിവരങ്ങൾ പുറത്ത്. വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പ്രദേശവാസിയുടെ മൊബൈല്‍ ഫോണിലേക്ക് അയച്ചു കൊടുത്തു. അവശനിലയിലായ ശ്രീജയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറിയ ശേഷമാണ് ശ്രീജിത്ത് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയത്.

വീടും സ്ഥലവും എഴുതിനല്‍കിയില്ലെങ്കില്‍ ചിത്രം പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിൽ മനംനൊന്താണ് മണികണേ്ഠശ്വരം ചീനിക്കോണം ശ്രീജിതാഭവനില്‍ ശ്രീജ (46) ജീവനൊടുക്കിയത്. ശ്രീജിത്തിനെതിരായ ആരോപണങ്ങൾ ശ്രീജ ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 2021ല്‍ പീഡിപ്പിച്ച കേസില്‍ ശ്രീജിത്ത് പ്രതിയായിരുന്നു.

ഇതോടെയാണു ശ്രീജ ഇയാളില്‍നിന്ന് അകന്നത്. അഞ്ചു ദിവസം മുമ്പാണ് ശ്രീജ വിവാഹമോചനം നേടിയത്. 22ന് കോടതിയില്‍നിന്ന് വിവാഹമോചനം ലഭിച്ച ശ്രീജയുടെ വീട്ടിലേക്ക് 24ന് രാത്രി ഏഴരയോടെ പ്രതിയെത്തി. വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഈ വീട്ടില്‍നിന്ന് ഒഴിയണമെന്നും വീട് തന്റെ പേര്‍ക്ക് എഴുതിത്തരണമെന്നും ആവശ്യപ്പെട്ടായിരുന്നു ക്രൂരമർദ്ദനം.

അറസ്റ്റിലായ പെരുങ്കടവിള തത്തമല സ്വദേശി ശ്രീജിത്തിനെ (47) കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ആത്മഹത്യാ പ്രേരണ, നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തല്‍, അന്യായമായി തടവിലാക്കി ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകളാണ് ശ്രീജിത്തിനെതിരെ ചുമത്തിയിട്ടുള്ളത്.