നിയമസഭ തെരഞ്ഞെടുപ്പ്; അരുണാചലില്‍ ബിജെപി അധികാരത്തിലേക്ക്


ന്യൂഡല്‍ഹി: അരുണാചല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടം. അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭ തെരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ അരുണാചല്‍ പ്രദേശില്‍ ബിജെപി അധികാരം ഉറപ്പിച്ചു. കേവല ഭൂരിപക്ഷത്തിനു വേണ്ട 31 സീറ്റുകളിലാണ് നിലവില്‍ ബിജെപി മുന്നേറുന്നത്.

ഇതില്‍ പത്ത് സീറ്റുകള്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതാണ്. 31 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്‍പിപി നാല് സീറ്റുകളിലും കോണ്‍ഗ്രസ് ഒരു സീറ്റിലും മറ്റുള്ളവര്‍ അഞ്ച് സീറ്റുകളിലും മുന്നേറുകയാണ്.
സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ചയാണ് മുന്നേറുന്നത്. 24 സീറ്റിലാണ് ലീഡ്. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് 2 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

സിക്കിമില്‍ 32 സീറ്റും അരുണാചല്‍ പ്രദേശില്‍ 60 സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. അരുണാചലില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മത്സരം. അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡുവും മറ്റ് നാല് ബിജെപി സ്ഥാനാര്‍ത്ഥികളും എതിരില്ലാതെ എംഎല്‍എമാരായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിക്കിം ക്രാന്തികാരി മോര്‍ച്ചയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും തമ്മിലാണ് സിക്കിമില്‍ പ്രധാന മത്സരം.