ആഭ്യന്തര മന്ത്രിയാകാൻ ശേഷിയുള്ളവരാണ് ഇടത് സ്ഥാനാര്‍ഥികൾ, എക്‌സിറ്റ്‌പോൾ സിപിഎമ്മിനെതിരായിരിക്കും: എംവി ഗോവിന്ദൻ


തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഇന്ന് വരാനാനിരിക്കെ അത് തങ്ങള്‍ക്ക് എതിരായിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എക്‌സിറ്റ് പോളൊക്കെ സിപിഎമ്മിനെതിരായിരിക്കും. കേരളത്തില്‍ 20 സീറ്റുകളിലും യുഡിഎഫ് ആണെന്നും സിപിഎമ്മിന് പൂജ്യം ആണെന്നും എക്‌സിറ്റ് പോള്‍ വന്നാലും ഒരു പ്രശ്‌നവുമില്ല. കേരളത്തിലെ മാധ്യമ ശൃംഖലയും അതുമായി ബന്ധപ്പെട്ട് എക്‌സിറ്റ്‌പോളും അങ്ങനെ ആയിപ്പോയെന്നും എം.വി.ഗോവന്ദന്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ സിപിഎം സര്‍ക്കാരിന്റെ ഭാഗമാകുമോ എന്നത് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇന്ത്യ മുന്നണി വരട്ടെ. ഇല്ലാത്തൊരു കാര്യത്തിനെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. വന്നുകഴിഞ്ഞാല്‍ അപ്പോള്‍ ആലോചിക്കാം’ സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.മന്ത്രി സ്ഥാനത്തിനായി ഇപ്പോഴേ കുപ്പായം തുന്നിവെക്കുന്നവരല്ല ഇടതുപക്ഷക്കാര്‍.

ശക്തമായ രാഷ്ട്രീയ ദിശാബോധത്തോടെ പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയിട്ടുള്ളത്. അവരെ കേന്ദ്ര ആഭ്യന്ത്രര മന്ത്രിയും ധനകാര്യ മന്ത്രിയും വിദേശകാര്യ മന്ത്രിയും ആക്കാം. അതിനുള്ള ശേഷിയുള്ളവരാണ് കേരളത്തില്‍നിന്ന് പോകുന്ന ഇടത് നേതാക്കളെല്ലാം. അതിന്റെ അര്‍ത്ഥം ഇവരെ നാളെ മന്ത്രിയാക്കണമെന്നല്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.