ഗഗന്‍യാന്‍ മനുഷ്യ ദൗത്യത്തില്‍ രണ്ട് സഞ്ചാരികളാണ് പരമാവധി ഉണ്ടാകുക, ഗഗന്‍യാന്‍ ദൗത്യത്തെ കുറിച്ച് ഇസ്രൊ ചെയര്‍മാന്‍


തിരുവനന്തപുരം: ഗഗന്‍യാന്‍ ദൗത്യം 2025ല്‍ ഉണ്ടാകുമെന്ന് ഇസ്രോ ചെയര്‍മാന്‍ എസ്.സോമനാഥ്. വിക്ഷപണത്തിന് മുമ്പ് മൂന്ന് തവണ ആളില്ലാ ദൗത്യങ്ങള്‍ നടത്തും. ആദ്യ ആളില്ലാ ദൗത്യം ഈ വര്‍ഷം ജൂലൈ മാസത്തോടെയുണ്ടാകും. അടുത്ത വര്‍ഷം രണ്ട് ആളില്ല ദൗത്യങ്ങള്‍ കൂടി നടത്തുമെന്നും ഇസ്രോ ചെയര്‍മാന്‍ പറഞ്ഞു.

‘ഗഗന്‍യാന്‍ ദൗത്യസംഘത്തിലെക്ക് തെരഞ്ഞെടുക്കപ്പെട്ട നാല് പേരും മികച്ച പരിശീലനം കിട്ടിയവരാണ്. പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ച സ്‌പേസ് സ്റ്റേഷന്റ ഡിസൈന്‍ തയ്യാറാക്കുന്നത് അവസാനഘട്ടത്തിലെത്തി നില്‍ക്കുന്നു. നാസയുമായി സഹകരിച്ചുളള ബഹിരാകാശ പദ്ധതിയും അവസാനഘട്ടത്തിലാണ്. നാസ ദൗത്യത്തിനുള്ള ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയെ തിരുമാനിച്ചു’. ഈ ദൗത്യം ഉടന്‍ നടക്കുമെന്നാണ് പ്രതീക്ഷ’,എസ്. സോമനാഥ് അറിയിച്ചു.

‘ആദ്യ ഗഗന്‍യാന്‍ മനുഷ്യ ദൗത്യത്തില്‍ രണ്ട് സഞ്ചാരികളാണ് പരമാവധി ഉണ്ടാകുക. കന്നി ദൗത്യത്തില്‍ ഒരു സഞ്ചാരിയെ മാത്രമയക്കുന്നതും പരിഗണനയിലാണ്. തെരഞ്ഞെടുക്കപ്പെട്ട നാല് പേരില്‍ ഒരാള്‍ ഗഗന്‍യാന്‍ യാത്രയ്ക്ക് മുമ്പ് തന്നെ അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കും’, അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.