ബേലൂർ മഖ്‌ന ഇനി കേരളത്തിൽ കാലുകുത്തില്ല! ഉൾവനത്തിലേക്ക് തുരത്തുമെന്ന് കർണാടക


ബംഗളൂരു : വയനാട്ടിൽ ജനവാസമേഖലയിലിറങ്ങി ഒരാളെ കൊന്ന ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്‌നയെ ഇനി കേരളത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് കർണാടക. കാട്ടാനയെ ഉൾവനത്തിലേക്ക് തുരത്തുമെന്ന ഉറപ്പാണ് കർണാടക വനം വകുപ്പ് നൽകുന്നത്. കേരളത്തിലേക്ക് ആന വരുന്നത് തടയുമെന്ന് കർണാടക ഉറപ്പ്‌ നൽകി. അന്തർ സംസ്ഥാന ഏകീകരണ സമിതി യോഗത്തിലാണ് കർണാടക വനംവകുപ്പ് കേരളത്തിന്‌ ഉറപ്പ്‌ നൽകിയത്. ഏകീകരണ സമിതിയിൽ വയനാട് സ്പെഷ്യൽ ഓഫീസർ കെ.വിജയാനന്ദ് കേരളത്തിന്റെ നോഡൽ ഓഫീസർ പദവി വഹിക്കും. കേരളത്തിൽ നിന്ന് 3 കിലോ മീറ്റർ അകലെ കർണാടക വനത്തിലാണ് നിലവിൽ ആനയുളളത്.

അതേസമയം, ആനയുടെ റേഡിയോ കോളറിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത് വന്നിരുന്നു. കർണാടക വനമേഖലയിൽ തന്നെയാണ് ആന ഇപ്പോഴും തുടരുന്നത്. കേരള വനം വകുപ്പ് ആനയുടെ ചലനം നിരീക്ഷിച്ചു വരികയാണ്. വനത്തിലാണെങ്കിലും ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ വനം വകുപ്പ് മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ഇന്നലെ മുതൽ കർണാടക വനമേഖലയിലൂടെ തന്നെയാണ് ആനയുടെ സഞ്ചാരം.

തുടർച്ചയായ പന്ത്രണ്ടാം ദിവസവും ബേലൂർ മഗ്‌ന വനം വകുപ്പിന് പിടികൊടുത്തിട്ടില്ല. ഉൾവനത്തിലായതിനാൽ മയക്കുവടി വയ്ക്കുക എന്നത് ഏറെ ദുഷ്കരമായിട്ടുണ്ട്. സംസ്ഥാന വനം വകുപ്പിനെ സഹായിക്കാൻ ഹൈദരാബാദിൽ നിന്നുള്ള വന്യജീവി വിദഗ്ധനായ നവാബ് അലിഖാൻ ദൗത്യ സംഘത്തിനോടൊപ്പം ചേർന്നിട്ടുണ്ട്. ട്രാക്കിംഗ് വിദഗ്ധനും, ഷാർപ്പ് ഷൂട്ടറുമാണ് ഇദ്ദേഹം. ആനയെ പിടികൂടുന്നതുവരെ ദൗത്യം തുടരുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.