ഇന്‍റലിജന്‍റ്സ് എഡിജിപിയുടെ റിപ്പോര്‍ട്ട് ചോര്‍ന്നത് ഗുരുതരം, പിണറായിക്ക് ഒഴിഞ്ഞുമാറാനാകില്ല: വി. മുരളീധരന്‍

കൊല്ലം : പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച ഇന്‍റലിജന്‍സ് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് ഗുരുതര വീഴ്ചയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ചോർച്ചയെക്കുറിച്ച് അന്വേഷണം വേണമെന്നും മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം.

രാജ്യത്തിന്‍റെ പ്രധാനമന്ത്രിയുടെ സുരക്ഷപോലും രഹസ്യമാക്കി വയ്ക്കാൻ പറ്റാത്തവരാണ് ഭരണത്തിലെന്നത് ലജ്ജാകരണമാണ്. അതീവരഹസ്യമായി കൈകാര്യം ചെയ്യേണ്ട റിപ്പോർട്ട് വാട്സാപ്പിൽ പ്രചരിക്കുകയാണ്. ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞ അവസ്ഥയിലാണെന്നാണ് ഇത് കാണിക്കുന്നത് .

രാജ്യത്ത് കേട്ടുകേൾവിപോലും ഇല്ലാത്ത തീവണ്ടി തീവയ്പ്പ് വരെ സംസ്ഥാനത്ത് നടക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ പ്രധാനമന്ത്രി എത്തുമ്പോൾ സുരക്ഷാകാര്യങ്ങൾ രഹസ്യാത്മകമായി കൈകാര്യം ചെയ്യാനാകണം.

ഉദ്യോഗസ്ഥ വീഴ്ച മാത്രമായി ചിത്രീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഇതിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും തുടർഭരണം നൽകിയതിന്‍റെ പേരിൽ ജനം എന്തെല്ലാം അനുഭവിക്കണമെന്നും കേന്ദ്രമന്ത്രി കൊല്ലത്ത് ചോദിച്ചു.