എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്: ഷാരൂഖ് സെയ്ഫിയുടെ നീക്കങ്ങൾ ആസുത്രിതം, ആരുടെയോ സഹായം ലഭിച്ചെന്ന് സംശയം

എലത്തൂർ ട്രെയിൻ തീവെപ്പ് ആസൂത്രിതമെന്ന് പോലീസ്. പിന്നിൽ വ്യക്തികളോ സംഘടനകളോ ഉണ്ടാകുമെന്ന കേന്ദ്ര ഏജൻസികളുടെ സൂചനയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടക്കുന്നത്. ഷാരൂഖിന്റെ ഫോൺ കോളുകളും ചാറ്റുകളും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം പ്രതിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോയില്ല.

ഷൊർണ്ണൂരിൽ നിന്നും പ്രതി പെട്രോൾ വാങ്ങിയ കാര്യത്തിൽ കൃത്യമായ ആസൂത്രണം നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. തൊട്ടടുത്ത പെട്രോൾ പമ്പ് ഒഴിവാക്കിയത് ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ. അതേസമയം സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുള്ള കാര്യം ആവർത്തിച്ച് നിഷേധിക്കുകയാണ്. എഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഷാരൂഖിനെ ചോദ്യം ചെയ്യുന്നത്.

സമ്പർക്ക്ക്രാന്തി എക്സ്പ്രസിൽ ഷൊർണ്ണൂരിൽ വന്നിറങ്ങിയ പ്രതി ഒരു കിലോ മീറ്റർ അകലെയുള്ള പമ്പിൽ നിന്നാണ് പെട്രോൾ ശേഖരിച്ചത്. ഷാരൂഖ് സെയ്ഫിയെ മാലൂർകുന്നിലെ എആർ ക്യാമ്പിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. ഞായറാഴ്ച്ചയാണ് പ്രതി പമ്പിലെത്തി പെട്രോൾ വാങ്ങിയത്. നാല് ലിറ്റർ പെട്രോളാണ് പ്രതി വാങ്ങിയത്. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.

അതേസമയം എന്തിനാണ് പ്രതി കൃത്യം നടത്തിയത്, കൂടുതൽ പേർക്ക് പങ്കുണ്ടോ, തെളിവുകളടങ്ങിയ ബാഗ് സംഭവസ്ഥലത്ത് വന്നതെങ്ങനെ എന്നതിൽ ഉൾപ്പെടെ വ്യക്തത വരേണ്ടതുണ്ട്. ഈ വിവരങ്ങൾ ആദ്യഘട്ടത്തിൽ തന്നെ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. വരും ദിവസങ്ങളിൽ പ്രതിയെ ഷൊർണ്ണൂരിൽ ഉൾപ്പെടെയെത്തിച്ച് തെളിവെടുപ്പ് നടത്തും