‘ആദ്യ ദിവസം തന്നെ കേന്ദ്രത്തോട് സഹായം ആവശ്യപ്പെടാമായിരുന്നു’: സർക്കാരിനെ വിമർശിച്ച് സന്തോഷ് പണ്ഡിറ്റ്

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ വിഷപ്പുകയിൽ പത്ത് ദിവസം കഴിഞ്ഞപ്പോഴാണ് സിനിമ മേഖലയിൽ ഉള്ളവർ പ്രതികരിച്ച് തുടങ്ങിയത്. പൃഥ്വിരാജ് അടക്കമുള്ളവർ ഇന്നലെ രംഗത്ത് വന്നു. ഇതിനും മുന്നേ സന്തോഷ് പണ്ഡിറ്റ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. വിഷപ്പുക ശ്വസിച്ച് ആളുകൾ കൂട്ടമായി ആശുപത്രിയിൽ ചികിത്സയ്ക്ക് വരുമ്പോൾ, ആശുപത്രികളിൽ മതിയായ സൗകര്യം ഉണ്ടാകുമോ എന്ന് ആരോഗ്യ വകുപ്പ് ചിന്തിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.

‘ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളവർ എത്രയും വേഗം ഡോക്ടറെ കാണുക. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ഒരാഴ്ചയിലധികം നീണ്ടുനിന്ന വിഷപ്പുക ജനങ്ങളിലുണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങളുടെ വ്യക്തമായ ചിത്രം പിന്നീട് അറിയാം. ഏതായാലും ആയിര കണക്കിന് ആളുകൾക്ക് വലിയ ശ്വാസകോശ സംബന്ധമായ അസുഖമുണ്ടായാൽ മരുന്ന് കമ്പനികൾക്ക് ചാകരയാകും. ഇതിന്റ പുറകിൽ മറ്റു വല്ല മാഫിയ ഉണ്ടോ എന്ന് സർക്കാര് അന്വേഷിക്കണം’, സന്തോഷ് ചൂണ്ടിക്കാട്ടുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം
എറണാകുളത്തെ
ബ്രഹ്മപുരം തീപിടിത്തത്തിലെ തീ എപ്പോള്‍ അണയ്ക്കാന്‍ കഴിയുമെന്ന് ആർക്കും പറയാനാകുന്നില്ല. ഇപ്പൊൾ 10 ദിവസമായി …
ആറടി താഴ്ചയില്‍ വരെ തീയുണ്ടായിരുന്നു, സമാനതകളില്ലാത്ത തീ പിടിത്തമാണ് ഉണ്ടായത്.
ബ്രഹ്‌മപുരം തീപിടിത്തത്തെ തുടർന്നു സാധാരണ ജനങ്ങൾക്ക് ആരോഗ്യ
പ്രശ്നങ്ങൾ ഉണ്ടാവുകയും നൂറു കണക്കിന് പേര് ആശുപത്രിയിൽ ചികിത്സ തേടുന്നത് വാർത്തയായി.
പുക ശ്വസിച്ചതിനെത്തുടർന്നുള്ള രോഗലക്ഷണങ്ങൾ ഉള്ളവർക്ക് ചികിത്സ സർക്കാര് തലത്തിൽ നൽകും എന്ന് പ്രതീക്ഷിക്കുന്നു.
ഇത്രയും പേര് ഒന്നിച്ചു വന്നാൽ , ആശുപത്രികളിൽ മതിയായ സൗകര്യം ഉണ്ടാകുമോ എന്നും ആരോഗ്യ വകുപ്പ് ചിന്തിക്കണം. ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളവർ എത്രയും വേഗം ഡോക്ടറെ കാണുക. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ഒരാഴ്ചയിലധികം നീണ്ടുനിന്ന വിഷപ്പുക ജനങ്ങളിലുണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങളുടെ വ്യക്തമായ ചിത്രം പിന്നീട് അറിയാം.. (ഏതായാലും ആയിര കണക്കിന് ആളുകൾക്ക് വലിയ ശ്വാസകോശ സംബന്ധമായ അസുഖമുണ്ടായാൽ മരുന്ന് കമ്പനികൾക്ക് ചാകരയാകും…)
ഇതിന്റ പുറകിൽ മറ്റു വല്ല മാഫിയ ഉണ്ടോ എന്ന് സർക്കാര് അന്വേഷിക്കണം.
മനുഷ്യൻ സൃഷ്ടിക്കുന്ന ദുരിതങ്ങൾ…. പിന്നിൽ പ്രവർത്തിച്ചവരെ ഉടനെ കണ്ടെത്തും എന്നു കരുതാം…
തീ നിയന്ത്രിക്കുക ബുദ്ധിമുട്ടാണ് എന്നു മനസ്സിലാക്കിയാൽ , ആദ്യ ദിവസം തന്നെ കേന്ദ്രത്തോട് സഹായം ആവശ്യപെടാമായിരുന്ന്. കേരളം സഹായം ആവശ്യപ്പെട്ടാൽ കേന്ദ്ര സേന എപ്പോഴേ തീ അണക്കുമായിരുന്നു. ഇതിലൊന്നും രാഷ്ട്രീയം നോക്കേണ്ട ആവശ്യം ഇല്ലായിരുന്നു.
കേരളത്തിൽ പൊതു നിരത്തിൽ പുകവലിക്ക് ഫൈൻ ഉണ്ട്, വാഹനത്തിന്റെ പുക പരിശോധന സർട്ടിഫിക്കറ്റ് ഓരോ 6 മാസം കൂടുമ്പോൾ നിർബന്ധം ആണ്. സിനിമയിൽ പോലും ഓരോ പുകവലി സീനിലും ആരോഗ്യത്തിന് ഹാനികരം എന്ന് സിനിമയിൽ കാണിക്കാൻ നിയമം ഉള്ള നാട്ടിൽ, ലക്ഷക്കണക്കിന് ടൺ പ്ലാസ്റ്റിക് നിന്ന് പുകഞ്ഞു കത്തുകയാണ്. ആയിരകണക്കിന് സാദാ ജനങ്ങളെ ഈ വിഷം ശ്വസിക്കുന്നതിൽ നിന്നും രക്ഷിക്കുവാൻ സർക്കാര് അടിയന്തിര നടപടി എടുക്കും എന്ന് കരുതാം..
(വാൽകഷ്ണം… ബ്രസീൽ കാടുകളിൽ തീ കത്തിയപ്പോൾ കേരളത്തിൽ ബഹളം വെച്ച്, ബ്രസീൽ എംബസിക്ക് മുന്നിൽ സമരം നടത്തിയവരെ, കേരളത്തിൽ അതിലും വലിയ തീ കത്തുമ്പോൾ, ഇത്രയും ആരോഗ്യ പ്രശ്നം സാധാരണക്കാർക്ക് ഉണ്ടാകുമ്പോൾ , ആരെയും കാണുവാനില്ല , ആരും പ്രതികരിക്കുന്നില്ല…)