പൊലീസ് റെയ്ഡിന് എതിരെ ഏഷ്യാനെറ്റ് ഇറക്കിയ കുറിപ്പ് പങ്കുവെച്ച് അരുണ്‍കുമാര്‍

തിരുവനന്തപുരം: ലഹരി മാഫിയയുമായി ബന്ധപ്പെട്ട പരമ്പരയില്‍ 14കാരിയുടെ വ്യാജ അഭിമുഖം സംപ്രേക്ഷണം ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി ഏഷ്യാനെറ്റ് ന്യൂസിന് എതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.

ഇതിന് പുറമെ ഏഷ്യാനെറ്റിന്റെ കോഴിക്കോട് ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തുകയും ചെയ്തു. പൊലീസ് റെയ്ഡിനെതിരെ ഏഷ്യാനെറ്റ് ഇറക്കിയ കുറിപ്പാണ് അരുണ്‍കുമാര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്.

‘നിയമം അനുശാസിക്കുന്ന ഏത് അന്വേഷണവുമായും ഏഷ്യാനെറ്റ് ന്യൂസ് സഹകരിക്കും. നാട്ടില്‍ പിടിമുറുക്കുന്ന ലഹരി മാഫിയക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ പരമ്പരയിലെ സ്റ്റോറിക്കെതിരെയാണ് ഇപ്പോള്‍ നടക്കുന്ന അന്വേഷണം. സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് എഫ്‌ഐആറില്‍ പറയുന്നത്’.

‘ലഹരിമാഫിയക്കെതിരായ പോരാട്ടം നാടിന്റെ താല്‍പര്യമാണ്. ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗം, മാധ്യമ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണ്. ഒരു ഭരണകക്ഷി എംഎല്‍എയുടെ പരാതിയിന്‍മേലുള്ള തുടര്‍നടപടികളുടെ മിന്നല്‍വേഗം എടുത്തുപറയേണ്ടതാണ്. അന്വേഷണം പോലും തുടങ്ങുന്നതിന് മുമ്പ് ഓഫീസിനകത്ത് കയറി ഗുണ്ടായിസം നടത്തുന്നതും ജനാധിപത്യ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന നിലപാട് ഏഷ്യാനെറ്റ് ന്യൂസ് വ്യക്തമാക്കുന്നു’.

സ്വതന്ത്ര്യമായ മാധ്യമപ്രവര്‍ത്തനം ഏഷ്യാനെറ്റ് ന്യൂസ് നേരോടെ നിര്‍ഭയം നിരന്തരം തുടരും.