ആദ്യാക്ഷരം കുറിക്കാൻ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തില്‍ ഭക്തജനപ്രവാഹം

വിജയദശമി ദിനമായ ഇന്ന് ആയിരക്കണക്കിന് കുരുന്നുകള്‍ അറിവിന്‍റെ ആദ്യക്ഷരം കുറിക്കും. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തില്‍ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്രത്തിൽ പുലർച്ചെ നാലുമണി മുതൽ തന്നെ എഴുത്തിനിരുത്തൽ ആരംഭിച്ചു.

ക്ഷേത്രം മേൽശാന്തി രാമചന്ദ്ര അഡിഗയുടെ കാർമികത്വത്തിൽ സരസ്വതി മണ്ഡപത്തിന് സമീപത്തായി പ്രത്യേകം തയ്യാറാക്കിയ ഇടത്തിലാണ് ചടങ്ങുകൾ പുരോഗമിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയത്. കേരളത്തിൽ നിന്ന് ഉൾപ്പെടെ ആയിരക്കണക്കിന് കുരുന്നുകൾ മൂകാംബിക സന്നിധിയിൽ ഇന്ന് അറിവിന്റെ ആദ്യാക്ഷരം കുറിക്കും. രണ്ടു വർഷങ്ങൾക്കുശേഷം കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കിയാണ് ഇത്തവണ ചടങ്ങുകൾ.

ക്ഷേത്രത്തിൽ എത്താൻ പ്രത്യേക ബസ് സർവീസുകളും, കൊങ്കൺ വഴിയുള്ള എല്ലാ തീവണ്ടികൾക്കും ബൈന്ദൂരിൽ സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. ഇന്ന് രാത്രി നടക്കുന്ന വിജയോത്സവത്തോടെ ഒൻപത് നാൾ നീണ്ടുനിന്ന കൊല്ലൂരിലെ നവരാത്രി മഹോത്സവത്തിന് പരിസമാപ്തിയാകും.