ബന്ധം തകര്‍ന്നിട്ട് ബലാത്സംഗം ആരോപിക്കുന്നത് തെറ്റ്: ബോംബൈ ഹൈക്കോടതി

പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ക്കിടയിലെ ബന്ധം തകരുകയോ വിവാഹം നടക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ ബലാത്സംഗം ആരോപിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി.2016-ല്‍ വെര്‍സോവ പോലീസ് സ്റ്റേഷനില്‍ മുന്‍ പങ്കാളിക്കെതിരെ ഒരു സ്ത്രീ നല്‍കിയ ബലാത്സംഗ കേസില്‍ വിധി പറയുന്നതിനിടെയാണ് ജസ്റ്റിസ് ഭാരതി ഡാംഗ്രെയുടെ പരാമര്‍ശം.  യുവാവിനെ കോടതി കുറ്റവിമുക്തനാക്കി.

ചില കാരണങ്ങളാല്‍ ഇരുവര്‍ക്കും വിവാഹിതരാകാന്‍ കഴിയാത്തതിനാല്‍ ബന്ധത്തില്‍ ഒരാളെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്ന് കോടതി പറഞ്ഞു. സോഷ്യല്‍ മീഡിയ വഴിയാണ് യുവാവിനെ പരിചയപ്പെട്ടതെന്നും വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടെന്നും 26 കാരിയായ യുവതി പരാതിയില്‍ പറയുന്നു. പിന്നീട് കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ കോടതിയെ സമീപിച്ചു. യുവതിയും പുരുഷനും തമ്മില്‍ എട്ടുവര്‍ഷമായി ബന്ധമുണ്ടെന്ന് അദ്ദേഹത്തിന്റെ ഹര്‍ജി അംഗീകരിച്ചുകൊണ്ട് കോടതി പറഞ്ഞു.

ഇരുവരും തമ്മില്‍ ശാരീരിക ബന്ധമുണ്ടായപ്പോള്‍ യുവതിക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. സ്വന്തം പ്രവൃത്തികളുടെ അനന്തരഫലങ്ങള്‍ മനസിലാക്കാന്‍ മതിയായ പക്വതയുള്ള പ്രായമായിരുന്നു. ചില അവസരങ്ങളില്‍ ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നു. എന്നാല്‍ ചിലപ്പോള്‍ അത് നിര്‍ബന്ധിതമായിരുന്നു. എങ്കിലും ഈ ബന്ധം വളരെക്കാലം തുടര്‍ന്നു. എല്ലാ അവസരങ്ങളിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വിവാഹ വാഗ്ദാനത്തില്‍ മാത്രമാണെന്ന നിഗമനത്തിലേക്ക് എത്തിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

ബന്ധം വഷളായതിനാല്‍ ഇവര്‍ക്കിടെയിലെ ശാരീരിക ബന്ധം എല്ലാ അവസരങ്ങളിലും യുവതിയുടെ ഇഷ്ടത്തിന് വിരുദ്ധമാണെന്ന് അനുമാനിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ഡാംഗ്രെ പറഞ്ഞു. യുവതിയുടെ മൊഴിയനുസരിച്ച് യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹ വാഗ്ദാനത്താലല്ല ശാരീരിക ബന്ധത്തിന് സമ്മതം നല്‍കിയതെന്നും വിധിയില്‍ പറയുന്നു.