ലോകജലദിനം: തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ ആയിരം കുളങ്ങൾ നാടിന് സമർപ്പിക്കും

തിരുവനന്തപുരം: മാർച്ച് 22 അന്താരാഷ്ട്ര ജലദിനത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ആയിരം കുളങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും. തിരുവനന്തപുരം വാമനപുരം പഞ്ചായത്തിലെ അയിലത്തുവിളാകം ചിറയിൽ രാവിലെ 11 മണിക്കാണ് പരിപാടി.

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് നൂറുദിനപരിപാടികളുടെ ഭാഗമായി രണ്ടായിരം കുളങ്ങൾ നിർമ്മിക്കാനാണ് ലക്ഷ്യമിട്ടത്. ഇതിന്റെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനമാണ് ഇന്ന് (22 മാർച്ച്) നടക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനത്തിന് പുറമേ, എല്ലാ നിയോജക മണ്ഡലങ്ങളിലും പഞ്ചായത്തുകളിലും കുളങ്ങളുടെ ഉദ്ഘാടനം നടക്കും. ജലസംരക്ഷണപ്രവർത്തനങ്ങൾ കൂടുതൽ സജീവമായി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. കുളങ്ങൾ, തടയണകൾ, മഴക്കുഴികൾ തുടങ്ങിയവ നിർമ്മിക്കാനും മഴവെള്ള റീച്ചാർജ് സംവിധാനങ്ങൾ സജ്ജമാക്കാനുമുള്ള പ്രവർത്തനങ്ങൾ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ട്. 55,668 പ്രവൃത്തികളിലായി ഈ വർഷം 304.35 കോടി രൂപ ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ അഡ്വ. ഡി കെ മുരളി എം.എൽ.എ അധ്യക്ഷനാകും. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ് മുഖ്യപ്രഭാഷണം നിർവഹിക്കും. തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ അനുകുമാരി റിപ്പോർട്ട് അവതരിപ്പിക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി കോമളം, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ സുരേഷ്, ജി ഒ ശ്രീവിദ്യ, എസ് കെ ലെനിൻ തുടങ്ങിയവരും ചടങ്ങിൽ സംസാരിക്കും.