ആരോഗ്യ വകുപ്പിന്റെ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സേവനം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തിങ്കളാഴ്ച 2 മൊബൈൽ യൂണിറ്റുകളും ചൊവ്വാഴ്ചയോടെ 5 മൊബൈൽ യൂണിറ്റുകളും പ്രവർത്തനം ആരംഭിക്കും. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ഫീൽഡ് തലത്തിൽ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ സജ്ജമാക്കുന്നത്. ആരോഗ്യ സ്ഥാപനങ്ങളിലേക്ക് റഫർ ചെയ്യേണ്ട രോഗികളെ സമയബന്ധിതമായി കണ്ടെത്തുന്നതിനും ഈ ക്ലിനിക് സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഫീൽഡ് തലത്തിൽ നിന്ന് ശേഖരിക്കുന്ന ആരോഗ്യ അവലോകന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിർണയിക്കപ്പെടുന്ന പ്രദേശങ്ങളിലേക്കാണ് മൊബൈൽ ക്ലിനിക്കിന്റെ സേവനങ്ങൾ ലഭ്യമാകുക. ഈ ക്ലിനിക്കിൽ മെഡിക്കൽ ഓഫീസർ, നഴ്‌സിംഗ് ഓഫിസർ, നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവരുണ്ടാകും. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള സ്റ്റെബിലൈസേഷൻ സംവിധാനവും നെബുലൈസേഷൻ അടക്കമുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഇതിൽ ലഭ്യമാവും. മിനി സ്പൈറോമീറ്റർ അടക്കമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ ക്ലിനിക്കുകൾ മൊബൈൽ റിപ്പോർട്ടിങ് സെന്ററുകളായും പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്തും. ആസ്റ്റർ പീസ് വാലി മൊബൈൽ ക്ലിനിക്കുമായി സഹകരിച്ചാവും ഒരു ക്ലിനിക്കിന്റെ പ്രവർത്തനം.