കോവിഡ് കാലത്ത് പെറ്റുപെരുകിയ നായകളാണ് ആക്രമണകാരികളായി മാറിയതെന്ന് വിദഗ്ധര്‍

കോവിഡ് കാലത്ത് പെറ്റുപെരുകിയ നായകളാണ് ആക്രമണകാരികളായി മാറിയതെന്ന് വിദഗ്ധര്‍.  തദ്ദേശവകുപ്പ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. മനുഷ്യസമ്പര്‍ക്കമില്ലാതെ വളര്‍ന്നതും ഭക്ഷണത്തിന്റെ കുറവുമാണ് ഇവരെ ആക്രമണ സ്വഭാവമുള്ളവയാക്കിയത്.

പൊതുവെ മനുഷ്യരുമായി ഇണങ്ങി ജീവിക്കുന്ന മൃഗമാണ് നായ. കോവിഡ് കാലത്ത് ജനിച്ച തെരുവുനായകള്‍ മനുഷ്യരുമായി ഇടപഴകാതെയാണ് വളര്‍ന്നത്. ഇങ്ങനെ ആയിരക്കണക്കിന് നായകളാണ് കേരളത്തിലുള്ളത്.

മൃഗസംരക്ഷണ വകുപ്പിലെയും വെറ്റിനററി സര്‍വകലാശാലയിലെയും വിദഗ്ധരാണ് ഇക്കാര്യം ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളെ അറിയിച്ചത്. തെരുവുനായകള്‍ക്ക് പേവിഷ പ്രതിരോധ വാക്‌സീന്‍ നല്‍കുകയാണ് ഏറ്റവും അടിയന്തരമായി നടപ്പാക്കേണ്ട നടപടി എന്നും വിദഗ്ധര്‍ അറിയിച്ചു.

അതേസമയം, പേ പിടിച്ചതും അക്രമകാരികളുമായ നായകളെ കൊല്ലാന്‍ സുപ്രിം കോടതിയുടെ അനുവാദം തേടുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് പറഞ്ഞു. വരുന്ന 28 ന് സുപ്രിം കോടതി ഈ വിഷയം പരിഗണിക്കുകയാണ്. അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതിക്ക് തിരിച്ചടിയായിമാറിയത് കുടുംബശ്രീയെ അതില്‍ നിന്ന് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവാണ്. അത് കൊണ്ട് തന്നെ കുടുംബശ്രീക്ക് എ ബി സി നടപ്പാക്കാനുള്ള അനുമതി നല്‍കണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ഒന്നുവീതം എന്ന നിലയില്‍ എ.ബി.സി. സെന്റര്‍ ആരംഭിക്കണമെന്ന് നേരത്തെ നിശ്ചയിച്ചിരുന്നു. ഇത്തരത്തില്‍ 76 കേന്ദ്രങ്ങളാണ് ആരംഭിക്കേണ്ടത്. ഇതില്‍ 37 ഇടത്ത് ഇതിനകം സജ്ജമായിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ബാക്കി എത്രയും പെട്ടെന്ന് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.