സിദ്ദിഖ് ചിരിയുടെ ഗോഡ് ഫാദറെന്ന് പ്രതിപക്ഷനേതാവ്; ഹാസ്യത്തിന് പുതിയ രൂപം നൽകിയ കലാകാരനെന്ന് കെ സുധാകരൻ


തിരുവനന്തപുരം: ചിരിയുടെ ഗോഡ്ഫാദർ എന്ന് വിശേഷിപ്പിക്കാവുന്ന ചലചിത്ര പ്രവർത്തകനായിരുന്നു സിദ്ദിഖെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. മലയാള സിനിമയെ വാണിജ്യ വഴിയിലേക്ക് നടത്തിയ സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ട് മലയാളി പ്രേക്ഷകർക്ക് മറക്കാനാകില്ല. സിദ്ധിഖ് -ലാല്‍ എന്ന പേരില്‍ ഇറങ്ങിയ അഞ്ച് സിനിമകളും ഇന്നും മലയാളി പ്രേക്ഷകരുടെ മനസിലുണ്ടെന്നും വി ഡി സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പറഞ്ഞു. ഹാസ്യത്തിന് പുതിയ രൂപം നൽകിയ കലാകാരനാണ് സിദ്ദിഖെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

വി ഡി സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

സംവിധായകൻ സിദ്ദിഖിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു. ചിരിയുടെ ഗോഡ്ഫാദർ എന്ന് വിശേഷിപ്പിക്കാവുന്ന ചലചിത്ര പ്രവർത്തകനായിരുന്നു സിദ്ദിഖ്.

മലയാള സിനിമയെ വാണിജ്യ വഴിയിലേക്ക് നടത്തിയ സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ട് മലയാളി പ്രേക്ഷകർക്ക് മറക്കാനാകില്ല. സിദ്ധിഖ് -ലാല്‍ എന്ന പേരില്‍ ഇറങ്ങിയ അഞ്ച് സിനിമകളും ഇന്നും മലയാളി പ്രേക്ഷകരുടെ മനസിലുണ്ട്‌. എക്കാലത്തെയും മികച്ച ഹാസ്യ സിനിമകളുടെ സ്രഷ്ടാക്കളായാണ് സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ട് അറിയപ്പെടുന്നത്. ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല… എല്ലാം മറക്കാനാകാത്ത സിനിമകളാണ്.

അനുഗ്രഹീത കലാകാരനായിരൂന്ന സിദ്ദിഖിന്റെ നിര്യാണം കലാമേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ്.

കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.

കെ സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

മലയാള സിനിമയിൽ ഹാസ്യത്തിന് പുതിയ രൂപവും ഭാവവും നൽകിയ കലാകാരൻ . പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളെ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കാൻ അദ്ദേഹത്തിന് ഉണ്ടായിരുന്ന വൈഭവം എടുത്തുപറയേണ്ടതാണ്.എണ്‍പതുകളില്‍ ജനപ്രിയമായിരുന്ന മിമിക്സ് പരേഡിന്‍റെ ശില്‍പികളില്‍ പ്രധാനിയാണ് സിദ്ദിഖ്. മലയാളി പ്രേക്ഷകരെ മനസ്സ് നിറയെ ചിരിപ്പിച്ച ശേഷമാണ് അദ്ദേഹം വിടവാങ്ങുന്നത്. സിദ്ദിഖിന്റെ വിയോഗം ചലച്ചിത്ര ലോകത്തിന് നികത്താനാകാത്ത നഷ്ടമാണെന്നും കെ സുധാകരൻ പറഞ്ഞു.