സിദ്ദിഖ് ലാലിന്‍റെ ഗോഡ് ഫാദർ; മലയാളത്തിൽ ഏറ്റവുമധികം കാലം തിയറ്ററുകളിൽ പ്രദർശിപ്പിച്ച സിനിമകളിലൊന്ന്


സംവിധായകൻ സിദ്ദിഖിന്‍റെ വേർപാടിന്‍റെ നൊമ്പരത്തിലാണ് മലയാള സിനിമാലോകം. കോമഡി സിനിമകൾക്ക് തങ്ങളുടേതായ ശൈലിയിലൂടെ ചലച്ചിത്രഭാഷ്യം നൽകിയ സംവിധായക ജോഡിയായിരുന്നു സിദ്ദിഖ് ലാൽ കൂട്ടുകെട്ട്. അവരുടെ ഏക്കാലത്തെയും വലിയ ഹിറ്റായിരുന്നു ഗോഡ് ഫാദർ. തിയറ്ററുകളിൽ പൊട്ടിച്ചിരിപ്പിച്ച സിനിമയായിരുന്നു ഗോഡ് ഫാദർ. പകയും പ്രണയവുമൊക്കെ ഹാസ്യത്തിന്‍റെ മേമ്പൊടിയോടെയാണ് സിദ്ദിഖും ലാലും അവതരിപ്പിച്ചത്.

നാടകക്കാരനായിരുന്ന എൻ എൻ പിള്ളയെ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിച്ചത് ഗോഡ് ഫാദറിലൂടെയായിരുന്നു. മുകേഷ്, ഇന്നസെന്‍റ്, കനക, ഫിലോമിന, തിലകൻ, ഭീമൻ രഘു, ഹരിശ്രീ അശോകൻ തുടങ്ങിയവരൊക്കെ ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളായിരുന്നു.

കേരളത്തിലെമ്പാടും തരംഗം ഉയർത്തിയാണ് ഗോഡ് ഫാദർ പ്രദർശനം തുടർന്നത്. ഗോഡ് ഫാദർ മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രമാണ്. 1991ലെ ഏറ്റവും കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്ക്കാരം ലഭിച്ചതും ഗോഡ് ഫാദറിനായിരുന്നു. 2004ൽ ഹൽ ചൽ എന്ന പേരിൽ പ്രിയദർശൻ ഗോഡ് ഫാദർ ബോളിവുഡിലേക്ക് റീമേക്ക് ചെയ്തു.

കുടുംബപരമായി ബദ്ധവൈരികളായ അഞ്ഞൂറാന്‍റെയും ആനപ്പാറ അച്ചാമ്മയുടെയും ശത്രുതയിലൂടെയാണ് കഥ വികസിക്കുന്നത്. പൂർവ്വകാല അനുഭവങ്ങൾ മൂലം അഞ്ഞൂറാൻ തന്റെ കുടുംബത്തിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കില്ല എന്ന തീരുമാനമെടുത്തിട്ടുണ്ട്. അതിനാൽ പല പ്രായത്തിലുള്ള അദ്ദേഹത്തിന്റെ നാല് ആൺമക്കളും അവിവാഹിതരായി തുടരുന്നു. എന്നിരുന്നാലും, അഞ്ഞൂറാന്റെ ഏറ്റവും ഇളയ മകൻ രാമഭദ്രനും ആനപ്പാറ അച്ചാമ്മയുടെ കൊച്ചുമകൾ മാലുവും തമ്മിൽ പ്രണയത്തിലാകുന്നതോടെ സിനിമയുടെ കഥാഗതി അടിമുടി മാറുന്നു. അഞ്ഞൂറാൻ എന്ന പേര് ടെലിഫോൺ ഡയറക്ടറിയിൽനിന്നാണ് കണ്ടെത്തിയതെന്ന് പിന്നീട് സിദ്ദിഖ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.