എല്ലാവരും എന്നെ പോൺ താരമെന്ന്‌ വിളിച്ചു, അച്ഛൻ പോലും ശാരീരികമായി ഉപദ്രവിച്ചു: ഉർഫി ജാവേദ്

ബോളിവുഡ് ആരാധകരുടെ മനംകവർന്ന നടിയാണ് ഉർഫി ജാവേദ്. ഓരോ തവണയും വ്യത്യസ്തമായ ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടാറുള്ള ഉർഫിയുടെ വസ്ത്രധാരണത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ഉയരാറുണ്ട്. എന്നാൽ അതൊന്നും തന്നെ ബാധിക്കില്ലെന്നാണ് താരം വ്യക്തമാക്കിയിട്ടുള്ളത്. ഇപ്പോഴിതാ, ഉർഫി തനിക്ക് ചെറുപ്പത്തിൽ നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

കുട്ടിക്കാലം അത്ര സുഖകരമല്ലായിരുന്നെന്നും മനസ് മടുത്ത് പതിനേഴാം വയസിൽ വീട് വിട്ടിറങ്ങുകയായിരുന്നു എന്നും താരം പറയുന്നു. ഹ്യൂമൻസ് ഓഫ് ബോംബേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഉർഫി താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച്തുറന്ന് പറഞ്ഞത്.

‘പതിനഞ്ചാം വയസിലായിരുന്നു എല്ലാത്തിന്റെയും തുടക്കം. എന്റെ പ്രൊഫൈൽ ചിത്രം ഒരാൾ ഡൗൺലോഡ് ചെയ്ത് പോൺ സൈറ്റിലിടുകയായിരുന്നു. ഇതറിഞ്ഞപ്പോൾ എല്ലാവരും എന്നെ കുറ്റപ്പെടുത്തി തുടങ്ങി. എല്ലാവരും എന്നെ പോൺ താരമെന്ന്‌ വിളിച്ചു. എന്റെ അച്ഛൻ പോലും എന്നെ അങ്ങനെ കാണാൻ തുടങ്ങി. സത്യം പറയാൻ അനുവദിക്കാതെ എന്നെ ഒരുപാട് തല്ലുകയും ചെയ്തു.

പ്രശ്നം നേരിട്ട എന്നെ എന്തിനാണ് അവർ മർദ്ദിക്കുന്നതെന്ന് പലവട്ടം ഞാൻ ചിന്തിച്ചു. എന്റെ വീട്ടുകാർ എന്നെ വിശ്വസിക്കാൻ തയ്യാറായില്ല. എല്ലാം സഹിച്ച് രണ്ട് വർഷം വീട്ടിൽ പിടിച്ചു നിന്നു. ഒടുവിൽ, പതിനേഴാമത്തെ വയസിൽ ഞാൻ വീട് വിട്ടിറങ്ങി. ഞാൻ എന്റെ സഹോദരിമാർക്കൊപ്പമാണ് വീട് വിട്ടിറങ്ങിയത്.

ഞാൻ ആദ്യം ലക്നൗവിലേക്കായിരുന്നു പോയത്. അവിടെ കുട്ടികൾക്ക് ട്യൂഷനെടുത്താണ് ജീവിതം മുൻപോട്ട് കൊണ്ടുപോയിരുന്നത്. പിന്നീട് ഡൽഹിയിൽ പോകുകയും അവിടെ ഒരു സുഹൃത്തിനൊപ്പം താമസിക്കുകയും ചെയ്തു. അവിടെ ഒരു കോൾ സെന്ററിൽ ജോലി ലഭിച്ചെങ്കിലും അത് തുടർന്ന് കൊണ്ട് പോകാൻ കഴിഞ്ഞില്ല. അവിടെ നിന്ന് മുംബൈയിലേക്ക് പോകുകയും ഒഡീഷനുകളിൽ പങ്കെടുക്കാൻ തടങ്ങുകയും ചെയ്തു. അങ്ങനെയാണ് ടെലിവിഷൻ രംഗത്തേക്ക് എത്തുന്നത്.’