മമ്മൂട്ടിയല്ല ആരു പറഞ്ഞാലും ഇത്തരക്കാരെ വിലക്കും: ജി സുരേഷ് കുമാർ

കൊച്ചി: അവതാരകയെ അധിക്ഷേപിച്ചതിനെ തുടർന്ന് നടൻ ശ്രീനാഥ് ഭാസിയെ വിലക്കിയ സംഭവത്തിൽ മമ്മൂട്ടി നടത്തിയ പ്രതികരണത്തെ വിമർശിച്ച് നിർമ്മാതാവ് ജി സുരേഷ് കുമാർ രംഗത്ത്. മമ്മൂട്ടിയല്ല ആരു പറഞ്ഞാലും ഇത്തരം വൃത്തികേട് കാട്ടുന്നവരെ വിലക്കുമെന്നും ആരുടേയും അന്നം മുട്ടിക്കുന്നവനല്ല മറിച്ച് എല്ലാവർക്കും അന്നം നൽകുന്നവനാണ് നിർമ്മാതാവെന്നും സുരേഷ് കുമാർ പറഞ്ഞു. ഈ വിഷയത്തിൽ കാര്യങ്ങൾ പൂർണ്ണമായി മനസിലാക്കിയ ശേഷമാണോ മമ്മൂട്ടി പ്രതികരിച്ചത് എന്ന് തനിക്ക് സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജി സുരേഷ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ;

മമ്മൂട്ടിയെ പോലൊരാൾ, കാര്യങ്ങൾ മനസിലാക്കിയ ശേഷം മാത്രം പ്രതികരിക്കണമായിരുന്നു. നടന്റെ പ്രതികരണത്തിന് പിന്നാലെ തന്നോട് പല മാധ്യമ പ്രവർത്തകരും ചോദ്യങ്ങളുമായി വന്നിരുന്നു. എന്നാൽ പരിശോധിച്ച ശേഷം പറയാമെന്ന് താൻ മറുപടി നൽകി. ഇപ്പോൾ വിഷയം പൂർണ്ണമായി മനസിലാക്കിയ ശേഷമാണ് താൻ പ്രതികരിക്കുന്നത് എന്ന് സുരേഷ് കുമാർ വ്യക്തമാക്കി.

മമ്മൂട്ടിയോ മോഹൻലാലോയെന്നല്ല ആരു പറഞ്ഞാലും വിഷയത്തിൽ തങ്ങൾ ശക്തമായി പ്രതികരിക്കും. അതിന് ആരെയും തങ്ങൾ ഭയപ്പെടുന്നില്ല. പണ്ട് തിലകൻ ഉൾപ്പടെയുള്ള പല അഭിനേതാക്കളെയും താരങ്ങളുടെ സംഘടനായ അമ്മ വിലക്കിയിട്ടുണ്ട്. അന്ന് നിർമ്മാതാക്കളുടെ സംഘടന അതിനെ ചോദ്യം ചെയ്തിട്ടില്ല. അതേപോലെ അന്തസ്സുള്ള നിലപാട് മറ്റുള്ളവരിൽ നിന്നും പ്രതീക്ഷിക്കുന്നു.