അക്വേറിയത്തില്‍ ഗൃഹനാഥൻ മരിച്ച നിലയില്‍ : സംഭവം കൊലപാതകം, രണ്ടുപേര്‍ അറസ്റ്റില്‍



ആലപ്പുഴ: വീട്ടിലെ അക്വേറിയത്തില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം.   സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
തൊണ്ടൻകുളങ്ങര വാർഡ് കിളയാംപറമ്ബ് വീട്ടില്‍ മുഹമ്മദ് കുഞ്ഞിന്റെ മകൻ കബീറാണ് (52) മരിച്ചത്. അവലൂക്കുന്ന് കിഴക്കേടത്ത് വീട്ടില്‍ കുഞ്ഞുമോൻ (57), ആര്യാട് സൗത്ത് 10-ാം വാർഡില്‍ മുരിക്കുലം വീട്ടില്‍ നവാസ് (52) എന്നിവരെ നോർത്ത് സി ഐ എസ് സജികുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.

read also: കെഎസ്‌ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞു: രണ്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. കബീർ തനിച്ചാണ് താമസം. മൂവരും ചേർന്ന് സംഭവ ദിവസം മദ്യപിച്ചിരുന്നു. കബീറിന്റെ ബൈക്ക് വില്‍ക്കാൻ മുൻകൂർ 2000 രൂപ വാങ്ങിയിരുന്നു. മദ്യപിക്കുന്നതിനിടെ ഇതേച്ചൊല്ലി വാക്കുതർക്കം ഉണ്ടാകുകയും പിടിച്ചു തള്ളലിൽ അക്വേറിയത്തില്‍ ഇടിച്ചു കബീറിനു ആഴത്തിൽ മുറിവുണ്ടായി. കുഞ്ഞുമോനും നവാസും ചേർന്ന് കബീറിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

തിങ്കളാഴ്ച തുടരന്വേഷണത്തിന് എത്തിയ പൊലീസിനോട് നാട്ടുകാരില്‍ ചിലർ കൊലപാതകമാണെന്ന് മൊഴി നല്‍കി. തുടർന്ന് കുഞ്ഞുമോനെയും നവാസിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കൊല നടത്തിയതായി ഇരുവരും സമ്മതിച്ചു. മുറിക്കുള്ളില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ചോര പുരണ്ട നിലയില്‍ കണ്ടെത്തി. മറ്റ് സാഹചര്യത്തെളിവുകളും കൊലപാതകമാണെന്ന് സ്ഥിരീകരിക്കാൻ സഹായകമായെന്ന് പൊലീസ് പറഞ്ഞു.