ഉത്സവാഘോഷത്തിനിടെ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കൊടും കുറ്റവാളികൾ പിടിയിൽ


ആലപ്പുഴ : ഉത്സവാഘോഷത്തിനിടെ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ നാലു പ്രതികൾ പിടിയിൽ. എഴുപുന്ന സ്വദേശികളായ അവിട്ടാക്കൽ കോളനിയിൽ പ്രവീൺ, പുത്തൻവീട്ടിൽ ജോമോൻ, തൈക്കാട്ശ്ശേരി അഭിഷേക്,കുമ്പളങ്ങി തറയിൽ പറമ്പിൽ ബിജു എന്നിവരെയാണ് കുത്തിയതോട് സി ഐ അസാദ് അബ്ദുൽ കലാം, എസ് ഐ തോമസ്, നേതൃത്വത്തിൽ കുമ്പളങ്ങിയിൽ നിന്ന് പിടികൂടിയത്.

പ്രതികളിൽ ഒരാളായ ഉണ്ണികൃഷ്ണൻ ഒളിവിലാണ്. ഇതിൽ ഒന്നും രണ്ടും പ്രതികൾ കാപ്പ കേസിൽ പെട്ടിരുന്നു. അഞ്ചാം പ്രതി ബിജു മറ്റൊരു കൊലപാതക കേസിലെ ഒന്നാം പ്രതിയാണ്. ഈ കേസ് കൊലപാതക ശ്രമത്തിനാണ് രജിസ്റ്റർ ചെയ്തതിരിക്കുന്നത്.

read also: കാണിക്കവഞ്ചിയുമായി കടന്ന് യുവതിയും യുവാവും: സംഭവം കൊല്ലത്ത്

തലയ്ക്ക് മഴുകൊണ്ടും വടിവാൾ കൊണ്ടുമുള്ള വെട്ടേറ്റ ചാണിയിൽ ലക്ഷംവീട് കോളനിയിൽ ഗോപാലന്റെ മകൻ രാജേഷ് വണ്ടാനം മെഡിക്കൽ കോളേജ്. ആശുപത്രിയിൽ തീവ്ര പരിചരണത്തിൽ ചികിത്സയിലാണ്. 22ന് രാത്രി പത്തരയ്ക്ക് പെരിങ്ങോട്ടു കുമാരസ്വാമി ക്ഷേത്രത്തിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

കലാപരിപാടികൾ നടക്കുന്നതിനിടയാണ് അഞ്ചംഗ സംഘം മാരകായുധങ്ങളുമായി ക്ഷേത്രാങ്കണത്തിലേക്ക് എത്തിയത്. കുട്ടികളുടെ തിരുവാതിരക്കളി അലങ്കോലപ്പെടുത്തിയത് ചോദ്യം ചെയ്ത സഹോദരി ഭർത്താവിനെ സംഘം മർദ്ദിച്ചു. പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ മഴുകൊണ്ടും വടിവാൾ കൊണ്ടും രാജേഷിന്റെ തലക്കും നടുവിനും തുടയിലും വെട്ടുകയും കുത്തുകയും ആയിരുന്നു. രാജേഷ് താഴെ വീണപ്പോൾ സംഘം കടന്നു കളഞ്ഞു. നാട്ടുകാരും പോലീസും ചേർന്നാണ് രാജേഷിനെ ആശുപത്രിയിൽ എത്തിച്ചത്.

രാജേഷിന്റെ തലയ്ക്ക് ഇരുപത്തി എട്ടോളം മുറിവുകളും തലയോട്ടിക്ക് പൊട്ടലും ഉണ്ട്.പിറ്റേന്ന് രാവിലെ പ്രതികളിൽ ഒരാൾ വടിവാളുമായി ക്ഷേത്രമുറ്റത്തെത്തി വെല്ലുവിളി നടത്തിയതായി ജനങ്ങൾ പറഞ്ഞു. നടപടി ആവശ്യപ്പെട്ട് ക്ഷേത്ര ഭരണസമിതി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ഒളിവിൽ കഴിയുന്ന വട്ടാൻ ഉണ്ണിക്കായി തിരച്ചിൽ തുടരുകയാണെന്ന് കുത്തിയതോട് പോലീസ് പറഞ്ഞു.