ലഹരി പരിശോധനയ്ക്കെത്തിയ പൊലീസിനുനേരെ CPM ലോക്കൽ സെക്രട്ടറിയുടെ ഭീഷണിയും അസഭ്യവർഷവും


ആലപ്പുഴ: ലഹരി പരിശോധനയ്ക്ക് എത്തിയ പൊലീസിന് നേരെ സി പി എം ലോക്കൽകമ്മിറ്റി സെക്രട്ടറിയുടെ ഭീഷിണിയും അസഭ്യവർഷവും. ആലപ്പുഴ കഞ്ഞിക്കുഴി ലോക്കൽ കമ്മറ്റി സെക്രട്ടറി ഹെബിൻ ദാസിനെതിരെയാണ് പരാതി. നാർകോട്ടിക് സെൽ വിഭാഗം സീനിയർ സി പി ഒ ഷൈൻ കെ എസിനെ ഫോണിൽ വിളിച്ച് ഭീഷിണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. ഒരു മാസം മുമ്പ് നടന്ന ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്തുവന്നത്.

ഹെബിൻ ദാസിന്‍റെ സഹോദരന്റെ മകന്റെ ഫോൺ വിട്ട് നൽകിയില്ലെങ്കിൽ സ്റ്റേഷനിൽ എത്തി കൈകാര്യം ചെയ്യുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്. ഏത് കേസാണെങ്കിലും ഊരിക്കൊണ്ട് പോകുമെന്നും സിപിഎം നേതാവ് വെല്ലുവിളിക്കുന്നുണ്ട്. ഹെബിൻ ദാസിന്റെ അസഭ്യവും, ഭീഷിണിയും നിറഞ്ഞ ഫോൺ സംഭാഷണം പാർട്ടി ഗ്രൂപ്പുകളിൽ സജീവ ചർച്ചയായിട്ടുണ്ട്. ശബ്ദരേഖ പൊലീസ് ഉദ്യോഗസ്ഥനായ ഷൈൻ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം പൊലിസുകാരനെ ഭീഷിണിപ്പെടുത്തിയത് താൻ അല്ലെന്ന് ലോക്കൽ കമ്മറ്റി സെക്രട്ടറി ന്യൂസ് 18 നോട് പറഞ്ഞു.

ഒരുമാസം മുമ്പ് ആളൊഴിഞ്ഞ സ്ഥലത്തു കണ്ട യുവാക്കളെയും പെണ്‍കുട്ടികളെയും വിവരങ്ങള്‍ അന്വേഷിച്ച ശേഷം തിരിച്ചയച്ചതു സംബന്ധിച്ചാണു സിപിഎം നേതാവും പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ ഫോണിൽ സംസാരിച്ചത്. ഹെബിൻ ദാസിന്റെ ബന്ധുവായ യുവാവും ആളൊഴിഞ്ഞ സ്ഥലത്തുണ്ടായിരുന്നുവെന്നു സംഭാഷണത്തില്‍ വ്യക്തമാണ്. ഈ യുവാവിനെ വിടണമെന്നാണ് ഹെബിൻ ദാസ് ആവശ്യപ്പെടുന്നത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതു സംബന്ധിച്ചു ചോദിച്ചപ്പോള്‍ എസ്.ഐയാണ് വാങ്ങിവച്ചതെന്ന് ഷൈൻ പറഞ്ഞു. ഇത് കേട്ടതോടെയാണ് ഹെബിൻദാസ് ഭീഷണിയും അസഭ്യവർഷവും നടത്തിയത്.

“ഞാനിപ്പോള്‍ സ്ഥലത്തില്ല. നാളെ വന്നു കഴിഞ്ഞാല്‍ ഞാൻ അവൻമാരെ ഊരും. അത് ഉറപ്പാ. അതു വേറെ കാര്യം. ഞാൻ സാറിനെ വിളിക്കാൻ കാര്യം അതാണ്. അവനെ ഊര്. എന്നിട്ട് ബാക്കി എന്താന്നുവച്ചാ ചെയ്യ്. അവന്‍റെ മൊബൈല്‍ മേടിച്ചുവച്ചെന്ന് പറഞ്ഞു. എസ്.ഐ അല്ല, ആരായാലും ഞാൻ അങ്ങോട്ടു വന്നാല്‍ കൈകാര്യം ചെയ്യും. അതു വേറെ കാര്യം. സര്‍ അറിഞ്ഞിട്ട് നമ്മുടെയടുക്കല്‍ ആ പണി കാണിക്കരുത്. സാറൊന്നും പറയേണ്ട. അതു ശരിയായില്ല.’ – ഹെബിൻ ദാസ് പറയുന്നു.