പേരക്കുട്ടികളോട് ക്രൂരമായ ലൈംഗികാതിക്രമം : മുത്തശ്ശന് ജീവപര്യന്തം കഠിന തടവും പിഴയും

ഹരിപ്പാട്: പേരക്കുട്ടികളോട് ലൈംഗികാതിക്രമം കാണിച്ചയാള്‍ക്ക് ജീവപരന്ത്യം തടവ് ശിക്ഷ വിധിച്ച് കോടതി. മകന്റെ മക്കളായ നാലു വയസ്സുള്ള ഇരട്ടപെൺകുട്ടികളോട് ക്രൂരമായ ലൈംഗിക അതിക്രമം കാട്ടിയ മുത്തശ്ശനാണ് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചത്. ചുനക്കര സ്വദേശിയായ 60കാരനെയാണ് ഹരിപ്പാട് അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സജികുമാർ ശിക്ഷിച്ചത്. ജീവപര്യന്തം കഠിനതടവും കൂടാതെ, 33 വർഷം കഠിന തടവും 95,000 രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്.

അസുഖബാധിതരായി ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട വിവരം പുറത്ത് അറിയുന്നത്. മൂത്രമൊഴിക്കുവാൻ പ്രയാസം നേരിട്ടതിനെ തുടർന്ന് മാവേലിക്കര സർക്കാർ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കുട്ടികൾ ഡോക്ടറോട് പീഡന വിവരം പറഞ്ഞത്.

അഡീഷണൽ സാക്ഷി ഉൾപ്പെടെ 15 സാക്ഷികളെ വിസ്തരിച്ചും നിരവധി രേഖകൾ ഹാജരാക്കിയുമാണ് വിചാരണ പൂർത്തിയാക്കിയത്. നൂറനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മാവേലിക്കര സർക്കിൾ ഇൻസ്പെക്ടർ പി ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ്. രഘു ഹാജരായി.